
കണ്ണൂർ : വന്ദേഭാരത് എക്സ്പ്രസിൽ ചോർച്ചയെ തുടർന്ന് അറ്റകുറ്റപ്പണി. കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിൽ പിറകിലെയും മധ്യഭാഗത്തെയും ഓരോ കോച്ചിലാണ് ചോർച്ച കണ്ടെത്തിയത്.
തുടർന്ന് റെയിൽവേയുടെ സാങ്കേതിക വിദഗ്ധരെത്തി പരിശോധന നടത്തി. ഇന്ന് ഉച്ചക്ക് 2.30ന് കാസർകോട് നിന്ന് പുറപ്പെടേണ്ടതാണ് ട്രെയിൻ. വന്ദേഭാരതിന്‍റെ എ.സി ഗ്രില്ലിലൂടെയാണ് ചോർച്ച കണ്ടെത്തിയത്.
ഇന്നലെ രാത്രി കണ്ണൂരിൽ മഴയുണ്ടായിരുന്നു. എക്സിക്യൂട്ടീവ് കോച്ചിലേക്കാണ് വെള്ളം കിനിഞ്ഞിറങ്ങിയത്. കാസർകോട് നിന്ന് ഉച്ചക്കുശേഷം യാത്ര പുറപ്പെടേണ്ടതിനാൽ അടിയന്തര അറ്റകുറ്റപണി നടത്തി. കൂടുതൽ സാങ്കേതിക വിദഗ്ധരും ഉദ്യോഗസ്ഥരുമെത്തി മണിക്കൂറുകൾക്കകമാണ് പ്രശ്നം പരിഹരിച്ചത്.
കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിടാനുള്ള സൗകര്യക്കുറവ് കാരണം കണ്ണൂരിലാണ് വന്ദേഭാരത് നിർത്തിയിടുന്നത്. കാസർകോട് യാത്ര പൂർത്തിയാക്കിയ ശേഷം കണ്ണൂരിലേക്ക് കൊണ്ടുവരികയാണ്.
എട്ട് മണിക്കൂർ 05 മിനിറ്റ് സമയമെടുത്താണ് തിരുവനന്തപുരത്ത് നിന്ന് വന്ദേ ഭാരത് എക്സ്‌പ്രസ് കാസർകോട് എത്തുക. തിരിച്ച് കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30 ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10.30 യ്ക്ക് തിരുവനന്തപുരത്ത് എത്തിച്ചേരും.




