
2023 എഎഫ്‌സി അണ്ടർ-17 ഏഷ്യൻ കപ്പിൽ മരണഗ്രൂപിൽ അകപ്പെട്ട് ഇന്ത്യൻ കൗമാരനിര. ഏഷ്യയിലെ ഏറ്റവും മികച്ച യൂത്ത് ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ അണിനിരക്കുന്നത്. ഇന്ത്യ അടങ്ങുന്ന അണ്ടർ-17 ഏഷ്യൻ കപ്പിന്റെ ഗ്രൂപ്പ് ഡിയിൽ ജപ്പാനും വിയറ്റ്നാമും ഉസ്‌ബെക്കിസ്താനുമാണ് അണിനിരക്കുക. ഈ വർഷം ജൂൺ 15 മുതൽ തായ്‌ലണ്ടിലാണ് ടൂർണമെന്റ് അരങ്ങേറുക. ഇന്ത്യയുടെ ഏറ്റവും മികച്ച യൂത്ത് ഡെവലപ്പമെന്റ് പരിശീലകനായ ബിബിയാനോ ഫെർണാണ്ടസ് ആയിരിക്കും ഇന്ത്യൻ നിരയെ നയിക്കുക.
ഇന്ത്യയുടെ ഗ്രൂപ്പിലുള്ള ജപ്പാൻ അതിശക്തരായ ടീമാണ്. അവസാനമായി പുറത്തുവന്ന ഫിഫ റാങ്കിങ്ങിൽ 20 സ്ഥാനത്താണ് ജപ്പാൻ സീനിയർ നിര ഇടം പിടിച്ചത്. ഈ മാസം കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും ജപ്പാൻ കൗമാരനിര വിജയം നേടി. കഴിഞ്ഞ വർഷം ഇറാനും സ്വീഡനും ഡെന്മാർക്കും അടക്കമുള്ള ടീമുകളെ ജപ്പാന്റെ ഈ ടീം തോൽപ്പിച്ചിരുന്നു. വിയറ്റ്നാമിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കഴിഞ്ഞ വർഷം ജർമൻ ക്ലബ്ബുകളുടെ യൂത്ത് ടീമുകളുമായി നടത്തിയ സൗഹൃദ മത്സരത്തിൽ മികച്ച റിസൾട്ട് ആണ് ടീം ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം നടന്ന ആസിയാൻ അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്‌സ് അപ്പ് ആയിരുന്നു വിയറ്റ്നാം.
കഴിഞ്ഞ വർഷ എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിന്റെ യോഗ്യത റൗണ്ടിൽ പതിനാലു ഗോളുകൾക്ക് ബ്രൂണെയെ തോൽപ്പിച്ച ടീമാണ് ഉസ്‌ബെക്കിസ്താൻ. ശക്തരായ സൗത്ത് കൊറിയയെയും അവർ അന്ന് തോൽപ്പിച്ചിരുന്നു. ഈ വർഷം ആദ്യം നടന്ന രണ്ടു സൗഹൃദ മത്സരത്തിലും ഉസ്‌ബെക്കിസ്‌താന്റെ കൗമാര നിര ഇന്ത്യൻ നിരയെ തോൽപ്പിച്ചിട്ടുണ്ട്. ആ ഒരു ആത്മവിശ്വാസമായിരിക്കും ഉസ്‌ബെക്കിസ്താന് ഊർജം നൽകുക.
ഈ വർഷം പെറുവിൽ നടക്കാനിരിക്കുന്ന എഎഫ്‌സി അണ്ടർ-17 ലോക്കപ്പിന്റെ യോഗ്യത റൌണ്ട് കൂടിയാണ് ഈ ഏഷ്യൻ കപ്പ്. സെമിയിലെത്തുന്ന നാല് ടീമുകൾക്ക് ലോകകപ്പിലേക്ക് യോഗ്യത നേടാം. 2018 ൽ അന്ന് എഎഫ്‌സി അണ്ടർ 16 ചാമ്പ്യൻഷിപ്പ് എന്നറിയപ്പെട്ടിരുന്ന ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ വരെ ഇന്ത്യൻ നിര എത്തിയിരുന്നു. കേവലം ഒരു വിജയം അകലെയാണ് ലോകകപ്പ് യോഗ്യത അവർക്ക് നഷ്ടമായത്. അന്നും ടീമിന്റെ പരിശീലകൻ ഗോവ സ്വദേശിയായ ബിബിയാനോ ഫെർണാണ്ടസ് തന്നെയായിരുന്നു.





