
ബംഗളൂരു: ബംഗളൂരുവിനു സമീപം ചിക്കബാനവാരയിൽ തടാകത്തിൽ മുങ്ങി മലയാളി വിദ്യാർത്ഥി മരിച്ചു. കോട്ടയം തലയോലപ്പറമ്പ് കുമരക്കോട്ട് കാലായിൽ സുനിലിന്റെ മകൻ ആദിത്താണ് (20) മരിച്ചത്.
ഉഗാദി ദിനമായ ബുധനാഴ്ച ഉച്ചക്ക് ആറു സുഹൃത്തുക്കൾക്കൊപ്പം ഗണിഗരെഹള്ളി തടാകത്തിലെത്തിയതായിരുന്നു ആദിത്. നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ആദിത്തിനൊപ്പം മുങ്ങിപ്പോയ സുഹൃത്ത് ദർശനെ രക്ഷപ്പെടുത്തിയിരുന്നു.
പൊലീസും അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും സംയുക്തമായി വ്യാഴാഴ്ച വൈകീട്ടുവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് വെള്ളിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അബിഗെരെ എം.എൻ പോളിടെക്നിക് വിദ്യാർത്ഥിയാണ്. മാതാവ്: രജിത. സഹോദരൻ: അഭിജിത്ത്.അബിഗെരെ കെരെഗഡ്ഡതഹള്ളി എസ്.ആർ.എസ് ലേ ഔട്ടിലാണ് ആദിത്തിന്റെ കുടുംബം താമസിക്കുന്നത്.
ദാസറഹള്ളി എം.എൽ.എ മഞ്ജുനാഥാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. കല വെൽഫെയർ അസോസിയേഷൻ, സമന്വയ അടക്കമുള്ള മലയാളി സംഘടന പ്രതിനിധികളും സംഭവസ്ഥലത്തെത്തിയിരുന്നു. സംസ്കാരം പീനിയ എസ്.ആർ.എസ് റോഡിലെ വൈദ്യുതി ശ്മശാനത്തിൽ.





