
തിരുവനന്തപുരം: രാജ്യത്തുതന്നെ ക്ഷയരോഗ നിർമാർജന പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും 2025ഓടെ സംസ്ഥാനത്തെ ക്ഷയരോഗ വിമുക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. സംസ്ഥാന തല ക്ഷയരോഗ ദിനാചരണം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷയരോഗ നിർണയം നടത്തുന്നതിനും ചികിത്സിച്ചു ഭേദമാക്കുന്നതിനുമുള്ള കർമ പരിപാടിക്ക് വളരെ മുൻപേ തന്നെ തുടക്കം കുറിച്ചിട്ടുള്ള കേരളത്തിൽ ഇതിന്റെ തുടർച്ചയായി നവകേരളം കർമ്മപദ്ധതി രണ്ടിന്റെ ഭാഗമായുള്ള ആർദ്രം പദ്ധതിയിലെ പത്ത് സുപ്രധാന ഘടകങ്ങളിൽ ക്ഷയരോഗനിവാരണം ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളിലും കൗമാരക്കാരിലും പ്രത്യേക ശ്രദ്ധ നൽകി രോഗനിർണയ പരിപാടികൾ നിലവിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി വരികയാണ്. രോഗനിർമ്മാർജനത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നതിനോടൊപ്പം വ്യക്തിയുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ജീവിതശൈലി ക്രമീകരിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നൽകിവരുന്നു.
ക്ഷയരോഗ ബാധിതരെ സഹായിക്കുന്നതിനായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. അഞ്ച് രൂപ വിലയുള്ള സ്റ്റാമ്പിന്റെ വിൽപ്പനയിലൂടെ ലഭിക്കുന്ന തുക ക്ഷയരോഗ ബാധിതരുടെ ക്ഷേമത്തിനായി വിനിയോഗിക്കും. അഡ്വ.വി.കെ പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.രവീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, ഡോ.ആർ ശ്രീലത, ഡോ.കെ സക്കീന, ഡോ.ബിന്ദു മോഹൻ, ഡോ.ആശ വിജയൻ, ഡോ.എസ് വത്സല, ഡോ.എൻ സുൽഫി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്തു.





