കുട്ടികളുടെ സർവതോന്മുഖ വികസനം ലക്ഷ്യമിടുന്നതാകും പാഠ്യപദ്ധതി പരിഷ്കരണം: മുഖ്യമന്ത്രി

മാറിയ കാലത്തിനനുസരിച്ച് ഉത്പാദനോന്മുഖമായ സമൂഹത്തെ സൃഷ്ടിക്കുന്നതിന് കുട്ടികളുടെ സർവതോന്മുഖമായ വികസനം അനിവാര്യമാണെന്നും ഈ ലക്ഷ്യത്തോടെയാണ് പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാലയ മികവുകൾ കണ്ടെത്തുന്നതിന് കൈറ്റ് സംഘടിപ്പിച്ച ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ 3-ാം സീസണിന്റെ ഗ്രാന്റ് ഫിനാലെ പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുൻഗണനയാണു കഴിഞ്ഞ സർക്കാർ നൽകിയതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയുടെ സഹായത്തോടെ നടപ്പാക്കിയ പദ്ധതികളും നബാർഡിന്റെ സഹായത്തോടെ നടപ്പാക്കിയ പദ്ധതികളും പ്ലാൻ ഫണ്ടിലൂടെ നടപ്പാക്കിയ പദ്ധതികളും അടിസ്ഥാന സൗകര്യ വികസന രംഗത്തു വലിയ മുന്നേറ്റമുണ്ടാക്കിയതായും പശ്ചാത്തല സൗകര്യം വകസിപ്പിക്കുന്നതിനൊപ്പംതന്നെ അധ്യയന നിലവാരം ഉയർത്താനുള്ള നടപടികളും സ്വീകരിച്ചുവെന്നും അതിന്റെ തെളിവാണ് പൊതുവിദ്യാലയങ്ങളിൽ 10 ലക്ഷത്തിലധികം വിദ്യാർഥികൾ പുതുതായി എത്തിച്ചേർന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ 3-ാം സീസണിൽ വയനാട് ജില്ലയിലെ ഓടപ്പള്ളം ജി.എച്ച്.എസും മലപ്പുറം ജില്ലയിലെ പുറത്തൂർ ജി.യു.പി.എസും ഒന്നാം സമ്മാനം പങ്കിട്ടു. രണ്ടാം സമ്മാനം കൊല്ലം ജില്ലയിലെ ജി.എൽ.പി.എസ് ഇരവിപുരവും പാലക്കാട് ജില്ലയിലെ ജി.ഒ.എച്ച്.എസ്.എസ് എടത്താനാട്ടുകരയും പങ്കിട്ടു. മൂന്നാം സമ്മാനം കൊല്ലം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കടയ്ക്കൽ, ആലപ്പുഴ ജില്ലയിലെ ജി.എൽ.പി.എസ് കടക്കരപ്പളളി എന്നീ സ്കൂളുകൾ നേടി. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിച്ച ആറു സ്കൂളുകൾക്ക് യഥാക്രമം 10 ലക്ഷം, 7.5 ലക്ഷം, 5 ലക്ഷം രൂപ ക്യാഷ് അവാർഡുകൾ ലഭിക്കും.





