
ഒറ്റപ്പാലത്ത് പതിനാല് വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ഇരുപത്തിരണ്ടുകാരന് 24 വർഷം കഠിനതടവും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് പട്ടാമ്പി പോക്സോ അതിവേഗ കോടതി. തേങ്കുറിശി സ്വദേശി ആക്കാലക്കാട് വീട്ടിൽ നിത്യനാണ് കേസിലെ പ്രതി.
2021 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിക്ക് വിവിധ വകുപ്പുകളിലായി 24 വർഷം കഠിന തടവും പിഴയും നൽകാൻ പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് സതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരയ്ക്ക് നൽകാനും കോടതി നിർദേശിച്ചു.
ഒറ്റപ്പാലം പൊലീസിലെ സബ് ഇൻസ്‌പെക്ടർ ശിവ ശങ്കരൻ, സർക്കിൾ ഇൻസ്‌പെക്ടർ ബാബുരാജ് എന്നിവരാണ് 2022 ജനുവരിയിൽ കേസ് രജിസ്റ്റർ ചെയ്ത് അനേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസീക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ വിയ്യൂർ ജയിലിലേക്ക് മാറ്റി.





