
ശമ്പളപരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല നിസഹകരണ പ്രതിഷേധത്തിലേക്ക്. ടെലി മെഡിസിൻ സേവനമായ ഇ-സഞ്ജീവനി, അവലോകന യോഗങ്ങൾ, പരിശീലന പരിപാടികൾ എന്നിവ ഇന്ന് മുതൽ ബഹിഷ്കരിക്കും. രോഗീപരിചരണവും ചികിത്സയും മുടങ്ങാതെയാണ് പ്രതിഷേധം.
അതേ സമയം, ഈ മാസം 15 മുതൽ സമരം വീണ്ടും കടുപ്പിക്കാനാണ് സർക്കാർ ഡോക്ടേഴ്സിൻ്റെ സംഘടനയായ കെജിഎംഒയുടെ തീരുമാനം.15 മുതൽ വിഐപി ഡ്യൂട്ടികളും തദ്ദേശവകുപ്പിൻ്റേതുൾപ്പെടെ അവലോകന യോഗങ്ങളും ബഹിഷ്കരിക്കും. കേരള പിറവി ദിനത്തിന് സെക്രട്ടറിയേറ്റിന് മുന്നിൽ റിലേ നില്പ് സമരം സംഘടിപ്പിക്കും. നവംബർ 16 ന് സംസ്ഥാന വ്യാപകമായി കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്നും കെജിഎംഒ വ്യക്തമാക്കിയിട്ടുണ്ട്.
കൊവിഡ് കാലത്ത് ഡോക്ടർമാർക്ക് ന്യായമായും ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകിയില്ലയെന്ന് മാത്രമല്ല, ശമ്പള പരിഷ്കരണം വന്നപ്പോൾ ഡോക്ടർമാരുടെ ശമ്പളത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിക്കുന്ന രീതിയാണ് സർക്കാർ സ്വീകരിച്ചതെന്നും കെജിഎംഒ കുറ്റപ്പെടുത്തുന്നു.





