Ernakulam

യുവതിയെ വിശ്വസിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ; പണവും സ്വർണവുമായി കടന്നുകളഞ്ഞെന്ന് പരാതി

Please complete the required fields.




കൊച്ചി: വിവാഹം കഴിക്കാമെന്ന യുവതിയുടെ ഉറപ്പിൽ, ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രാൻസ്ജെൻഡർ കബളിപ്പിക്കപ്പെട്ടെന്ന് പരാതി. ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് ശേഷം യുവതി കാലുമാറിയെന്നും 20 ലക്ഷം രൂപ തട്ടിയെന്നുമാണ് പരാതി. ആരോപണ വിധേയയായ യുവതിക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഇൻസ്റ്റ​ഗ്രാമിലൂടെയാണ് 26 വയസുള്ള ട്രാൻസ്ജെൻഡറും 22കാരിയായ യുവതിയും പരി‌ചയപ്പെട്ടത്.

2024 ഏപ്രിലിൽ ആരംഭിച്ച സൗഹൃദം വൈകാതെ പ്രണയത്തിന് വഴിമാറി. യുവതി തന്റെ പിതാവിന്റെയും സഹോദരിയുടെയും സഹായത്തോടെയാണ് ട്രാൻസ്ജെൻഡറിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങിയത്. ഇതിനൊപ്പം കൈവശപ്പെടുത്തിയ 11 പവൻ സ്വർണവുമായി യുവതി കടന്നുകളഞ്ഞെന്നാണ് പരാതി.യുവതിയുടെ പിതാവിനെയും സഹോദരിയെയും എറണാകുളം നോർത്ത് പൊലീസ് പ്രതി ചേർത്തു. തൃശൂർ സ്വദേശിയായ ട്രാൻസ്ജെൻഡറാണ് തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ വാക്ക് വിശ്വസിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ‘നീ പുരുഷനായാൽ കല്യാണം കഴിക്കാം’ എന്നായിരുന്നു യുവതിയുടെ വാഗ്ദാനം. അങ്ങനെയാണ് ലക്ഷങ്ങൾ ചെലവാക്കി ശസ്ത്രക്രിയ നടത്തിയത്.

ട്രാൻസ്ജെൻഡറുടെ എറണാകുളത്തെ അപ്പാർട്ട്‌മെന്റിൽ യുവതി പലപ്പോഴും എത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് പറയുന്നു. കുടുംബവീട് അച്ഛന്‍റെ സഹോദരിയുടെ പേരിലാണെന്നും, കല്യാണം കഴിഞ്ഞ് അത് ട്രാൻസ്ജെൻഡറുടെ പേരിലാക്കാമെന്നുമാണ് യുവതി പറഞ്ഞിരുന്നത്. ആ വീടിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. അത് വിശ്വസിച്ച് ട്രാൻസ് ജെൻഡർ പണം നൽകി. ശേഷം പല ആവശ്യങ്ങൾ പറഞ്ഞാണ് ലക്ഷങ്ങൾ കൈക്കലാക്കിയത്. 20 ലക്ഷവും സ്വര്‍ണവും കൈയ്യില്‍ കിട്ടിയതോടെ യുവതി മുങ്ങി.

Related Articles

Back to top button