ശ്രീകണ്ഠേശ്വര ക്ഷേത്രം ടൂറിസം പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കും; മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോഴിക്കോട് : ശ്രീകണ്ഠേശ്വര ക്ഷേത്രം ടൂറിസം വകുപ്പിന്റെ പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫെബ്രുവരി 11-ന് ആരംഭിക്കുന്ന ശിവരാത്രി ആഘോഷത്തിന്റെ ബ്രോഷർ ക്ഷേത്രത്തിൽനടന്ന ചടങ്ങിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോർട്ടും രൂപരേഖയും തയ്യാറാക്കാൻ ടൂറിസം വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ഉടനെ നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. ശ്രീനാരായണഗുരു മുന്നോട്ടുവെച്ച ആശയങ്ങൾ മനുഷ്യനുള്ളിടത്തോളംകാലം പ്രസക്തമാണ്.
ഗുരുവിന്റെ ആശയങ്ങൾ മുറുകെപ്പിടിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ഒരു ആരാധനാലയമാണ് 113 വർഷം മുമ്പ് ശ്രീനാരായണഗുരുതന്നെ പ്രതിഷ്ഠ നടത്തിയ ശ്രീകണ്ഠേശ്വരക്ഷേത്രം. പൈതൃകം സംരക്ഷിക്കപ്പെടുക മാത്രമല്ല അത് ജനങ്ങൾക്ക് അനുഭവഭേദ്യമാക്കുക എന്നതുകൂടി പ്രധാനമാണ്. അതുകൊണ്ടാണ് ഏറെ ചരിത്രപരമായ പ്രത്യേകതകളുള്ള ഈ ആരാധനാലയം പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി പരിസരം മോടികൂട്ടാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ അധ്യക്ഷനായി. അദ്ദേഹം മന്ത്രിയെ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് പി. സുന്ദർദാസ്, ജനറൽ സെക്രട്ടറി എടക്കോത്ത് സുരേഷ് ബാബു, ജോയന്റ് സെക്രട്ടറി സജീവ് സുന്ദർ കാശ്മിക്കണ്ടി, ട്രഷറർ കെ.വി. അരുൺ, പ്രവർത്തകസമിതി അംഗം പുത്തൂർമഠം ചന്ദ്രൻ, വനിതാ കമ്മിറ്റി കൺവീനർ രമാ പ്രഭാകരൻ എന്നിവർ സംസാരിച്ചു.
ക്ഷേത്രയോഗം ഡയറക്ടർമാരായ എം. ശ്രീകുമാർ, സുനിൽ പുത്തലത്ത്, സുരേഷ് കുമാർ തറമ്മൽ, എം.കെ. പ്രേമാനന്ദ്, സി.കെ. ഹരിദാസ്, അനിൽ കുമാർ ചാലിൽ തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.





