
തൃശൂരിൽ കെഎസ്ആർടിസി ബസ്സിൽ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പരാതിയിൽ വയോധികൻ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ചിറ്റിലപ്പള്ളി വീട്ടിൽ 63കാരനായ ലാസറിനെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂരിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചൂണ്ടലിൽ എത്തിയപ്പോഴാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.
കെഎസ്ആർടിസി ബസ് കുന്നംകുളം പോലീസ് സ്റ്റേഷനു മുൻപിലെത്തിച്ച് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സമാനമായ കുറ്റകൃത്യത്തിന് പ്രതിക്കെതിരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലും കേസുണ്ട്.
അതേസമയം മറ്റൊരു പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് കടന്നുകളഞ്ഞു. ഇടുക്കി നെടുങ്കണ്ടത്താണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർഥിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയായ പിതാവാണ് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കേസിൽ രണ്ടു പ്രതികളാണുള്ളത്. ഇരുവരെയും മജസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ ഇയാൾ ഓടിപ്പോവുകയായിരുന്നു. കൈവിലങ്ങ് അഴിച്ച് രണ്ടാം പ്രതിയെ മജിസ്ട്രേറ്റിന്റെ അടുക്കൽ എത്തിക്കാനുള്ള നടപടിക്രമം തുടങ്ങുമ്പോഴാണ് ഒന്നാം പ്രതി ഓടിയത്.





