
മാധ്യമപ്രവർത്തകൻ ജി.എസ്. ഗോപീകൃഷ്ണൻ (48) അന്തരിച്ചു. എസിവി, അമൃത ടിവി, കൗമുദി ടിവി ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. നാളെ ഉച്ചയ്ക്ക് 12.45 ന് പ്രസ് ക്ലബിൽ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. രണ്ട് മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ( Journalist GS Gopikrishnan passed away ).
മാധ്യമ പ്രവർത്തകൻ ജി.എസ് ഗോപീകൃഷ്ണൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. ദീർഘകാലം അമൃത ടി.വിയിലും പിന്നീട് കൗമുദി ടി.വിയിലും പ്രവർത്തിച്ചിരുന്ന ഗോപി മാധ്യമ മേഖലയ്ക്ക് പുറത്തേക്ക് സൗഹൃദം വളർത്തിയ വ്യക്തിത്വമായിരുന്നവെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സംഗീത മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച എം.ബി.എസ് യൂത്ത് ക്വയറിൽ അദ്ദേഹം നെടുനായകത്വം വഹിച്ചു. അവസാന നിമിഷം വരെയും സംഗീതമായിരുന്നു ഗോപിയുടെ മനസ് നിറയെ. മാധ്യമ പ്രവർത്തകനും മികച്ചൊരു ഗായകനും സംഗീത ആസ്വാദകനുമായ ഗോപീകൃഷ്ണൻ്റെ വിയോഗം ഏറെ ദുഃഖകരമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുകയാണെന്നും വി.ഡി സതീശൻ അറിയിച്ചു.





