
എറണാകുളം : കൊച്ചിയില്‍ എംഡിഎംഎയുമായി നാല് യുവാക്കള്‍ അറസ്റ്റിലായി. രണ്ട് പേര്‍ പാലാരിവട്ടത്തും രണ്ട് പേര്‍ ശാന്തിപുരത്തുമാണ് പിടിയിലായത്. പാലാരിവട്ടത്ത് പിടിയിലായവരില്‍ നിന്ന് 54 ഗ്രാം എം.ഡി.എം.എയും ശാന്തിപുരത്ത് പിടിയിലായവരില്‍ നിന്ന് 4.42 ഗ്രാം എംഡിഎംഎയുമാണ് കണ്ടെടുത്ത്.
ലഹരി വില്‍പനയ്ക്കിടെയാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. രണ്ട് സംഭവങ്ങളിലായി 58.42 ഗ്രാം എംഡിഎംഎയാണ് ഇന്ന് കൊച്ചി പൊലീസ് പിടിച്ചെടുത്തത്. മലപ്പുറം സ്വദേശി മെഹറൂബ്, കോഴിക്കോട് സ്വദേശി മുഹമ്മദ് റഷീദ് എന്നിവരാണ് പാലാരിവട്ടത്തു നിന്ന് ലഹരി മരുന്നുമായി പൊലീസിന്റെ പിടിയിലായത്.
ഇവര്‍ ബംഗളുരുവില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയാണ് കൈവശമുണ്ടായിരുന്നത്. പാലാരിവട്ടത്തെ ഒരു ഹോട്ടലിന് സമീപം വെച്ച് ഇവര്‍ ഇത് വില്‍പന നടത്താന്‍ ശ്രമിച്ചു. ഇവിടെ വെച്ചുതന്നെ രണ്ട് പേരും പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ശാന്തിപുരത്ത് നടത്തിയ പരിശോധനയില്‍ കൊച്ചി സ്വദേശികളായ സുൽഫിക്കർ, നോയൽ എന്നിവരും അറസ്റ്റിലായി.
ഇവരുടെ കൈവശം 4.42 ഗ്രാം എംഡിഎംഎയാണ് ഉണ്ടായിരുന്നത്. ഇവരും വില്‍പനയ്ക്കാണ് എംഡിഎംഎ എത്തിച്ചത് എന്ന് പൊലീസ് പറയുന്നു. ലഹരി വസ്തുക്കള്‍ എവിടെ നിന്നാണ് എത്തിച്ചതെന്നും ആര്‍ക്കാണ് വില്‍ക്കാന്‍ ശ്രമിച്ചതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.





