മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് പുറത്തിറങ്ങിയ വയോധികൻ രണ്ടുപേരെ കുത്തിപ്പരിക്കേല്പിച്ചു

മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ മലയിൻകീഴ് സ്വദേശി രണ്ടുപേരെ കുത്തിപ്പരിക്കേല്പിച്ചു. തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് ബി.എസ്എൻ.എല്ലിന് സമീപത്താണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് കത്തം മുരുകൻ എന്ന് അറിയപ്പെടുന്ന മുരുകനെ (57) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ബുദ്ധിസ്ഥിരത നഷ്ടപ്പെട്ട് അലഞ്ഞുതിരിഞ്ഞ് നടക്കുന്നയാൾക്കും ബസ് സ്റ്റാൻഡിൽ നിന്നിരുന്ന യുവാവിനുമാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. ഓട്ടോ സ്റ്റാൻഡിൽ നിന്ന് ബഹളംവച്ച മുരുകനെ പൊലീസെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു. തൊട്ടുപിന്നാലെ വീണ്ടും അവിടെയെത്തിയ മുരുകൻ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് അലഞ്ഞുതിരിഞ്ഞ് നടക്കുന്നയാളിന്റെ മുതുകിൽ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നു. അതിന്ശേഷം മറ്റൊരു യുവാവിനെ കുത്തുകയായിരുന്നു.
ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മുരുകനെ കീഴ്പ്പെടുത്താൻ ശ്രമിക്കവേ പൊലീസിനെയും ഇയാൾ ആക്രമിച്ചു. ഏറെ നേരത്തെ മല്പിടിത്തത്തിനൊടുവിലാണ് മുരുകനെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായത്.





