
കോഴിക്കോട് : ചക്കരപ്പന്തലിൽ തേൻ മഴ പെയ്തു തുടങ്ങി. വിദ്യാർത്ഥികളും രക്ഷിതാക്കളും സംഘാടകരുമായി രണ്ടുലക്ഷത്തോളം പേർക്ക് ഇനി ഇവിടെ രുചി വിളമ്പും.
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ചക്കരപ്പന്തലെന്നു പേരിട്ട ഭക്ഷണശാലയിൽ ഇനി അഞ്ചുദിവസം രുചിമേളം. മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലെ പന്തലിൽ ഇന്ന് രാവിലെ പുട്ടും കടലയും വിളമ്പി തുടങ്ങി.
രുചിയുടെ കാരണവരായ പഴയിടം മോഹനൻ നമ്പൂതിരി വിളമ്പിയ പായസം ഒരുമിച്ചുകുടിച്ചുകൊണ്ട് മന്ത്രിമാരായ വി. ശിവൻകുട്ടി, പി.എ. മുഹമ്മദ് റിയാസ്, വീണാജോർജ് എന്നിവരാണ് ഇന്നലെ ഉദ്ഘാടനം നടത്തിയത്.
പതിവു പാലുകാച്ചൽ ചടങ്ങ് ഉപേക്ഷിച്ച് പാൽപ്പായസമധുരവുമായാണ് ഭക്ഷണശാലയുടെ ഉദ്ഘാടനം. 17-ാംവർഷമാണ് മോഹനൻ നമ്പൂതിരി സംസ്ഥാന സ്കൂൾ കലോത്സവത്തിന് രുചിക്കൂട്ടൊരുക്കുന്നത്. 70 ജോലിക്കാരും വിളമ്പാൻ ആയിരത്തോളം അധ്യാപകരും സഹായികളായുണ്ടാവും.
10,000 പേർക്കാണ് പ്രഭാതഭക്ഷണം. അഞ്ചുദിവസങ്ങളിലായി രണ്ടുലക്ഷത്തോളംപേർക്ക് ഭക്ഷണം നൽകാൻ 20,000 കിലോഗ്രാം അരിയും അഞ്ചുടൺ പച്ചക്കറികളും 1000 ലിറ്റർ പാലും വേണ്ടിവരും. ചേന, കുമ്പളങ്ങ പായസങ്ങളാണ് ഇത്തവണത്തെ വേറിട്ട രുചികൾ.





