
ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറയ്ക്കണമെന്ന് പൊലീസ്. പ്രതിദിന പ്രവേശനം 85000 പേര്‍ക്കായി ചുരുക്കണമെന്നാണ് ആവശ്യം. തിരക്ക് നിയന്ത്രണ വിധേയമായതോടെയാണ് നിര്‍ദേശം. നിലവില്‍ പ്രതിദിനം 1.2 ലക്ഷം പേര്‍ക്ക് വരെയാണ് ബുക്കിങ് അവസരമുള്ളത്.
പ്രതിദിന തീര്‍ത്ഥാടകരുടെയെണ്ണം ഒരു ലക്ഷം കടന്നതോടെ ഇന്നലെ തിരക്കിൽപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റിരുന്നു. തുടര്‍നടപടി നിശ്ചയിക്കാന്‍ നാളെ പൊലീസ്–ദേവസ്വംബോര്‍ഡ് ഉന്നതതലയോഗം ചേരും.
അതേസമയം ശബരിമല മരക്കൂട്ടത്ത് തിരക്കിൽ പെട്ട് തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവത്തിൽ കേരള ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തുകയാണ്. മരക്കൂട്ടത്തെ അപകടം സംബന്ധിച്ച് സ്പെഷ്യൽ കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടി. ശബരിമല ദർശന സമയം ഒരു മണിക്കൂർ നീട്ടാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. ഇക്കാര്യം തന്ത്രിയുമായി ആലോചിച്ച ശേഷം അറിയിക്കാമെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി.
നിലവിൽ 18 മണിക്കൂറാണ് ശബരിമലയിലെ ദർശന സമയം. തീർത്ഥാടകരുടെ എണ്ണം പ്രതിദിനം ഒരു ലക്ഷം എത്തുന്ന സാഹചര്യത്തിലാണ് ദർശന സമയം കൂട്ടാൻ കോടതി ആവശ്യപ്പെട്ടത്. ഒരു മണിക്കൂറിൽ പരമാവധി 4800 തീർത്ഥാടകർക്ക് പതിനെട്ടാം പടി കയറാൻ കഴിയുമെന്ന് ബോർഡ് വ്യക്തമാക്കി





