
കോഴിക്കോട് : നരിക്കാട്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ ,മരിച്ച ശ്രീജിത്തിന്റെ മകനും ഭാര്യമാതാവും പ്രതിയെ തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ഇവർ നാദാപുരം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ തിരിച്ചറിഞ്ഞത്.
ഉച്ചയോടെ ഇവർ ചീമേനി നിന്ന് പുറപ്പെട്ടു. മകനും ഭാര്യമാതാവും സഞ്ചരിച്ച വാഹനം പയ്യന്നൂരിൽ വെച്ച് തകരാറിൽ ആയതിനാൽ മറ്റൊരു വാഹനം വരുത്തിയാണ് യാത്ര തുടർന്നത്. ശ്രീജിത്തിന്റെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അപകടമാണെങ്കിൽ എന്തുകൊണ്ട് സമീഷ് ശ്രീജിത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ലെന്നും ഒളിവിൽ പോയത് എന്തിനാണെന്നുമുള്ള ചോദ്യമാണ് ഭാര്യ സുബിന ഉന്നയിക്കുന്നത്. മകനും തന്റെ അമ്മയും ബന്ധുക്കളും പ്രതിയെ കണ്ടശേഷം അന്വേഷണ ഉദ്യോഗസ്ഥരുമായി നേരിൽ കാണുമെന്നും ഇതിനുശേഷം താൻ പ്രതികരിക്കുമെന്നും ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞു.





