
ഖത്തറില്‍ ഞായറാഴ്ച ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് കൊടിയേറി. ഇനിയുള്ള 29 ദിവസം 32 ടീമുകള്‍ സ്വര്‍ണ്ണകിരീടത്തിന് വേണ്ടി കളത്തില്‍ പോരാടും. ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിലെ ഫൈനൽ പോരാട്ടത്തിൽ ലോകചാമ്പ്യൻമാരെ കാത്തിരിക്കുന്നത് സുവർണക്കപ്പിനൊപ്പം വൻതുകയും കൂടിയാണ്. 42 മില്യൺ ഡോളറാണ് കിരീടം നേടുന്ന ടീമിന് നൽകുക. ഏകദേശം 344 കോടി ഇന്ത്യൻ രൂപ. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.
റണ്ണേഴ്സ് ആകുന്ന ടീമിനെ കാത്തിരിക്കുന്നത് 30 മില്യൺ ഡോളറാണ്. ഏകദേശം 245 കോടി ഇന്ത്യൻ രൂപ. മൂന്നാം സ്ഥാനക്കാർക്ക് 220 കോടിയും നാലാം സ്ഥാനക്കാർക്ക് 204 കോടി രൂപയും ലഭിക്കും. 5 മുതൽ 8 വരേ സ്ഥാനത്തെത്തുന്ന ടീമിന് 138 കോടി, 9 മുതൽ 16 വരേ സ്ഥാനത്തെത്തുന്ന ടീമുകൾക്ക് 106 കോടി,17 മുതൽ 32 വരേയുള്ള ടീമുകൾക്ക് 74 കോടി രൂപയുമാണ് സമ്മാനകയായി ലഭിക്കുക. 2018 ൽ ക്രൊയേഷ്യയെ തകർത്ത് ഫ്രാൻസ് റഷ്യൻ ലോകകപ്പിൽ ജേതാക്കളായപ്പോൾ നേടിയത് 38 മില്യൺ അഥവാ 309 കോടി രൂപ ആയിരുന്നു. 2014 ലെ ബ്രസീൽ ലോകകപ്പിൽ ജേതാക്കളായ ജർമനിക്ക് നേടാനായത് 35 മില്യൺ ഡോളറായിരുന്നു.





