ചത്തകോഴികളെ വിറ്റെന്ന മേയറുടെ പരാമർശം; നിയമനടപടി സ്വീകരിക്കുമെന്ന് കേരള ചിക്കൻ വ്യാപാരി വെൽഫയർ ട്രസ്റ്റ്

കോഴിക്കോട്: ചത്ത കോഴികളെ വിൽപന നടത്തിയെന്ന വിവാദം ആളിക്കത്തുന്നു. ചത്തകോഴികളെ വിറ്റെന്ന മേയറുടെ പരാമർശം കളവാണെന്നും മാനഹാനിയുണ്ടാക്കിയ മേയറുടെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കേരള ചിക്കൻ വ്യാപാരി വെൽഫയർ ട്രസ്റ്റ് പറയുന്നു.
മേയറെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയിൽനിന്നും ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ ഉണ്ടാകരുതെന്നും ചത്തകോഴികളെ വിറ്റതായി യാതൊരു തെളിവും നിരത്താനില്ലാത്ത സാഹചര്യത്തിൽ അവാസ്ഥവമായ പ്രസ്താവനകൾ നടത്തി ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ച മേയർക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു.
ഇതിന് പിന്നിൽ ചിക്കൻ വ്യാപാരി സമിതിയാണ്. വിലക്കുറവിൽ ചിക്കൻ നൽകുന്നത് തങ്ങളുടെ കടകളെ പ്രതിസന്ധിയിലാക്കുമെന്ന് കരുതി ചത്തകോഴി വിവാദം അവരുണ്ടാക്കിയതാണ്. അവർക്കെതിരേയും സംഘടന നിയമ നടപടിയുമായി പോകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി റഫ്‌സൽ ഒളവണ്ണ പറഞ്ഞു.
കഴിഞ്ഞ ദിവസം എരഞ്ഞിക്കലും നടക്കാവിലുമായി മൂന്നുകടകളിൽ ആരോഗ്യ വകുപ്പ് റെയ്ഡ് നടന്നപ്പോൾ അവിടെയൊന്നും വിൽപനയുണ്ടായിരുന്നില്ല. അടച്ചിട്ടകടകളിലാണ് അവർ എത്തിയത്. എന്നിട്ട് ചത്തകോഴിയെ വിൽക്കുന്നെന്ന് പ്രചരിപ്പിക്കുകയായിരുന്നു. മധുരയിൽ നിന്നും 5730 കിലോ കോഴിയാണ് കൊണ്ടുവന്നത്. ഡ്രൈവർമാരുടെ അനാസ്ഥകാരണം കൃത്യസമയത്ത് കോഴികൾ കോഴിക്കോട്ടേക്ക് എത്താത്തതുകാരണം ഭൂരിപക്ഷം കോഴികളും ചത്തുപോയി.
അത് സംസ്‌കരിക്കാൻ ഫ്രഷ്‌കട്ട് ഏജൻസിയെ ഏൽപിച്ചു. അതുവരെ കടകൾ പൂട്ടിയിട്ടു. പക്ഷെ അതിനിടയിൽ പരിശോധനക്കെത്തിയ ആരോഗ്യവകുപ്പധികൃതർ ചത്തകോഴിയെ വിൽക്കുന്നെന്ന പ്രചരണം ഉണ്ടാക്കുകയായിരുന്നെന്ന് സംഘടനയുടെ രക്ഷാധികാരിയും ആരോപണ വിധേയമായ ചിക്കൻ കടകൾ നടത്തുന്ന സി.പി.ആർ ചിക്കൻ കടകളുടെ ഉടമയുമായ സി.പി.ആർ. ബഷീർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം. ബഷീറും പങ്കെടുത്തു





