
തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന ഉപയോഗശൂന്യമായ വിമാനത്തിന് വഴിയൊരുക്കാൻ പെടാപ്പാട് പെട്ടു അധികൃതർ. ദേശീയപാതയിലൂടെ പോകുന്ന വിമാനം വഹിച്ചുള്ള വാഹനം കൊല്ലം ചവറയിൽ ഇന്നലെ മണിക്കൂറുകളോളം കുടുങ്ങി.
ഇത് ലക്ഷ്യ സ്ഥാനത്ത് എത്തണമെങ്കിൽ ഇനിയും ഒരു മാസം സമയമെടുക്കും. ട്രെയിലർ നീങ്ങി നിരങ്ങി ഇന്നലെ ചവറ പാലത്തിയെത്തിയപ്പോൾ കൈവരിയിൽ കുരുങ്ങിപ്പോയി. ഇതേ തുടർന്നാണ് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടത്.
വിമാനത്തിന്റെ ചിറകുകളും പിന്നാലെ വരും. തിരുവനന്തപുരത്ത് വച്ച് ബസിൽ ഇടിച്ച് അപകടമുണ്ടായതിനാലാണ് ചിറകുകൾ വൈകി എത്തുന്നത്. ഗതാഗതതടസം രൂക്ഷമെങ്കിലും ട്രെയിലറിൽ നീങ്ങുന്ന വിമാനം കാണാൻ ആളുകളുടെ നീണ്ട നിരയാണ് ഉള്ളത്.
ആകാശത്ത് ശരവേഗത്തിൽ പറന്നിരുന്ന വിമാനത്തെയാണ് റോഡിലൂടെ ഒച്ചിഴയുന്ന വേഗത്തിൽ കൊണ്ടുപോകുന്നത്. എങ്കിലും കാഴ്ച്ചയിലെ പ്രൗഢിക്ക് തെല്ലും കുറവില്ല. വിമാനം കാണാൻ ചുറ്റും കൂടിയവർക്കെല്ലാം അത്ഭുതം. തൊട്ടു നോക്കാനും ഫോട്ടോയെടുക്കാനും തിക്കിത്തിരക്കുകയാണ് ആളുകൾ.





