
എകരൂൽ : കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കരുമലയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്കും ഓട്ടോഡ്രൈവർക്കും പരിക്ക്. ഉണ്ണികുളം വനിതാ സഹകരണ സൊസൈറ്റി സെക്രട്ടറി ഇയ്യാട് സ്വദേശിനി ബിന്ദു (52) വിനും ഓട്ടോറിക്ഷാഡ്രൈവർ ഉള്ളിയേരി സ്വദേശി നാസറിനുമാണ് പരിക്കേറ്റത്.
കാലിന് സാരമായി പരിക്കേറ്റ ബിന്ദു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരുമല അങ്ങാടിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടം. സൊസൈറ്റി ഓഫീസിൽനിന്നും വരുകയായിരുന്ന ബിന്ദു സഞ്ചരിച്ച സ്കൂട്ടറിൽ എതിരേവന്ന വലിയ പാർസൽലോറി ഇടിച്ചതിനെത്തുടർന്ന് ബിന്ദു റോഡിലേക്ക് വീണു. അരികിൽ നിർത്തിയ ഓട്ടോയിലും ലോറിതട്ടി ഓട്ടോഡ്രൈവറും നിരത്തിലേക്ക് വീഴുകയായിരുന്നു.
സംസ്ഥാനപാതയിൽ കരുമല ഭാഗത്ത് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ തുടർച്ചയായ ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്. ബൈക്ക് യാത്രക്കാരനായ യുവാവ് മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ത്രീകളടക്കം പലരും ഇപ്പോഴും ചികിത്സയിലാണ്. റോഡ് നവീകരണം നടക്കുന്നതിനാൽ ആവശ്യമായ ട്രാഫിക് അടയാളങ്ങൾ സ്ഥാപിക്കാത്തതും വാഹനങ്ങളുടെ അതിവേഗവും അപകടങ്ങൾക്കിടയാക്കുന്നു.
കരുമല ബസ് സ്റ്റോപ്പിനടുത്ത ഇറക്കവും അടുത്തടുത്തുള്ള രണ്ട് വളവുകളും അപകടമേഖലയായതിനാൽ സുരക്ഷാമുൻകരുതൽ ബോർഡുകൾ സ്ഥാപിക്കുന്നതിനൊപ്പം അതിവേഗം നിയന്ത്രിക്കുന്നതിനും കർശനനടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





