Thiruvananthapuram

സമരം പ്രഖ്യാപിച്ച് ഹൗസ് സർജന്മാരും, കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി

Please complete the required fields.




തിരുവനന്തപുരം: ഡോക്ടര്‍മാര്‍ സമരം കടുപ്പിക്കുമ്പോഴും സര്‍ക്കാരിന് കൂടുതലൊന്നും ചെയ്യാനില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് (Veena George).  ഒന്നാം വർഷ പിജി പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സംസ്ഥാനങ്ങള്‍ക്കതില്‍ ഒന്നും ചെയ്യാനാവില്ല.  373 നോൺ റെസിഡന്‍റ് ജൂനിയർ ഡോക്ടർമാരെ താത്‌കാലികമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കി. എന്നിട്ടും സമരം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. 

പിജി ഡോക്ടമാരുടെ പ്രധാന ആവശ്യമായിരുന്ന നോൺ അക്കാദമിക് ജൂനിയർ ഡോക്ടർമാരുടെ നിയമന നടപടികൾ തുടരുകയാണ്. എന്നാൽ സർക്കാർ നിശ്ചയിച്ച ജൂനിയർ ഡോക്ടർമാരുടെ എണ്ണം അപര്യാപ്തമാണെന്ന് സമരക്കാർ പറയുന്നത്. പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സ്തംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സർജന്മാർ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി അധ്യാപകസംഘടനകളും രംഗത്തെത്തി. മിക്ക മെഡിക്കൽ കോളെജുകളുടെയും പ്രവർത്തനം ഇതിനകം താളം തെറ്റി.

പിജി സമരത്തെ തുടർന്ന് ജോലിഭാരം ഇരട്ടിച്ചതും, നേരത്തെയുണ്ടായിരുന്ന സ്റ്റൈപൻഡ് വർധനവ് പുനസ്ഥാപിക്കാത്തതുമാണ് ഹൗസ്‍ സർജന്മാർ ഉന്നയിക്കുന്ന വിഷയങ്ങൾ. നാളെ രാവിലെ എട്ട് മണി മുതൽ 24 മണിക്കൂറിലേക്ക് കൊവി‍ഡ്, അത്യാഹിത വിഭാഗം ഒഴികെയുള്ള ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും. കെജിഎംസിടിഎയും പിജി ടീച്ചേഴ്സ് അസോസിഷേനും തല്‍ക്കാലത്തേക്ക് ബഹിഷ്കരണ സമരത്തിനില്ല. പക്ഷെ പ്രതിഷേധ നടപടികൾ തുടരും. സമരം കടുക്കുന്നതോടെ ആശുപത്രികളുടെ പ്രവർത്തനമാകെ താളം തെറ്റും. ഒപി രോഗികളുടെ എണ്ണം മിക്കയിടത്തും വെട്ടിചുരുക്കി. നീട്ടിവച്ച ശസ്ത്രക്രിയകൾ നടക്കാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടിലാണ്.

Related Articles

Leave a Reply

Back to top button