Sports

കടുത്ത വിമര്‍ശനങ്ങള്‍, ഒടുവില്‍ പടിയിറക്കം; പോര്‍ച്ചുഗല്‍ പരിശീലക സ്ഥാനം രാജിവച്ച് സാന്റോസ്

Please complete the required fields.




ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് പോര്‍ച്ചുഗല്‍ പരാജയപ്പെട്ടതിന് പിന്നാലെ പരിശീലക സ്ഥാനത്തുനിന്ന് രാജിവച്ചൊഴിഞ്ഞ് ഫെര്‍ണാണ്ടോ സാന്റോസ്. പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ( എഫ്പിഎഫ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതിന് ഉള്‍പ്പെടെ വ്യാപക പ്രതിഷേധം സാന്റോസ് നേരിട്ടിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ പരാജയം ആരാധകരില്‍ കടുത്ത രോഷം കൂടി സൃഷ്ടിച്ചതിന് പിന്നാലെയാണ് സാന്റോസിന്റെ പടിയിറക്കം.

മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലും റൊണാള്‍ഡോയെ ബെഞ്ചില്‍ തുടരാന്‍ വിടാന്‍ സാന്റോസ് എടുത്ത തീരുമാനത്തോട് പലരും യോജിച്ചിരുന്നില്ല. റൊണാള്‍ഡോയുടെ പങ്കാളി ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനങ്ങള്‍ സാന്റോസിനെതിരെ ഉന്നയിച്ചിരുന്നു. ഇതുവരെ കൂടെ നിന്ന എല്ലാവരോടുമുള്ള നിറഞ്ഞ നന്ദിയോടെയാണ് താന്‍ പടിയിറങ്ങുന്നതെന്ന് സാന്റോസ് പറയുന്ന വിഡിയോ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

68 വയസുകാരനായ സാന്റോസ് 2014 ഒക്ടോബറിലാണ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. യൂറോ 2016ലും തുടര്‍ന്ന് 2019ലെ നേഷന്‍സ് ലീഗ് കാമ്പെയ്‌നിലും പോര്‍ച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചത് സാന്റോസാണ്. ഖത്തറില്‍ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തില്‍ പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ടെങ്കിലും പോര്‍ച്ചുഗല്‍ അവസാന 16 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 6-1 ന് തോല്‍പ്പിക്കുകയും ചെയ്തിരുന്നു. മൊറോക്കോയോട് പോര്‍ച്ചുഗല്‍ 1-0നാണ് പരാജയപ്പെട്ടത്.

Related Articles

Leave a Reply

Back to top button