Thrissur

കുന്നംകുളത്ത് അമ്മയെ കൊന്ന മകൾ അച്ഛനേയും കൊല്ലാൻ ശ്രമിച്ചു; കൊലപാതകം സ്വത്ത് കൈക്കലാക്കാൻ

Please complete the required fields.




തൃശൂര്‍: കുന്നംകുളം കീഴൂരില്‍ അമ്മയെ കൊന്ന മകള്‍ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചു. അമ്മയുടേയും അച്ഛന്റേുയും പേരിലുള്ള 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു മകള്‍ ഇന്ദുലേഖയുടെ ക്രൂരത. ഇരുവരേയും കൊല്ലാനായി അച്ഛനും അമ്മയ്ക്കും ചായയില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു. അമ്മ രുഗ്മിണി ചായ കുടിച്ചു. എന്നാല്‍ രുചി മാറ്റം തോന്നിയതോടെ അച്ഛന്‍ ചന്ദ്രന്‍ ചായ കുടിച്ചില്ല. പാറ്റയെ കൊല്ലാന്‍ ഉപയോഗിക്കുന്ന കീടനാശിനി ആണ് അച്ഛനും അമ്മക്കും നല്‍കിയത്. വിഷം ഉള്ളില്‍ ചെന്നതോടെ രുഗ്മിണിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച രുഗ്മിണി ചികില്‍സക്കിടെ മരിച്ചു.

 

മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് രുഗ്മിണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയത്. പതിനേഴാം തീയതിയാണ് രുഗ്മിണിക്ക് വിഷം കൊടുത്തത്. നില വഷളായതിനെ തുടര്‍ന്ന് 19ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്.

വിഷാംശം കണ്ടെത്തിയതോടെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നവരെ വിളിച്ച് പൊലീസ് ചോദ്യം ചെയ്തു. ചായയിലെ രുചി മാറ്റവും വീട്ടിലെ കീടനാശിനിയുടെ സാന്നിധ്യവും അച്ഛന്‍ പറഞ്ഞതോടെയാണ് ആ വഴിക്ക് അന്വേഷണം നീണ്ടത്. ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ ഇത് സമ്മതിക്കുകയായിരുന്നു.

അച്ഛനും അമ്മയ്ക്കും കുട്ടികള്‍ക്കും ഒപ്പം കീഴൂരിലാണ് ഇന്ദുലേഖ താമസിച്ചിരുന്നത്. വിദേശത്ത് ആയിരുന്ന ഇവരുടെ ഭര്‍ത്താവ് ഈ അടുത്ത് നാട്ടിലെത്തിയിരുന്നു. എട്ട് ലക്ഷം രൂപ കടം ഉണ്ടായിരുന്നു. ഇത് തീര്‍ക്കാനായി അമ്മയുടേയും അച്ഛന്റേയും പേരിലുളള വീടും 14 സെന്റ് ഭൂമിയും കൈക്കലാക്കാനായിരുന്നു ഇന്ദുലേഖ കൊലപാതകം ചെയ്തത്.

Related Articles

Leave a Reply

Back to top button