
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പ്രമുഖ താരങ്ങളുടെ തിരിച്ചു വരവിൽ മലയാളി താരം സഞ്ജു വി സാംസണ് ടീമിൽ ഇടം പിടിക്കാനായില്ല. 15 അംഗ ടീമിനെയാണ് സെലെക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. വിശ്രമത്തിലായിരുന്ന വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തി. ഫോമിലല്ലാത്ത കോഹ്ലിയ്ക്ക് ടി20 ലോകക്കപ്പിന് മുൻപേ ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.
പരുക്കിൽ നിന്ന് മുക്തനായ കെ എൽ രാഹുലും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിന്റെ ഉപ നായകൻ കെ എൽ രാഹുലാണ്. സ്പിൻ ബൗളേഴ്സിനെ സഹായിക്കുന്ന യുഎഇയിലെ പിച്ചിനെ കൂടി പരിഗണിച്ച് ഇന്ത്യ 4 സ്പിന്നർ മാരെ ടീമിലെടുത്തിട്ടുണ്ട്. ജഡേജ ,ചാഹല്, രവി ബിഷ്നോയ് എന്നിവർക്കൊപ്പം വെറ്ററൻ സ്പിന്നർ അശ്വിനും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ബുവനേശ്വർ കുമാർ നയിക്കുന്ന പേസ് നിരയിൽ കഴിഞ്ഞ വിൻഡീസ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ അർഷദീപ് സിംഗ്, ആവേശ് ഖാൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. ഹാർദിക് പാണ്ഡ്യ പ്രതീക്ഷിച്ച പോലെ ടീമിൽ ഇടം നേടി. പക്ഷെ പരുക്കിന്റെ പിടിയിലായ ബുമ്രയെ ടീമിലുൾപ്പെടുത്തിയില്ല. ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴം കൂട്ടാൻ സൂര്യ കുമാർ യാദവും ദീപക് ഹൂഡയും ടീമിലുണ്ട്.
ശ്രീലങ്കയിൽ നടക്കേണ്ടിരുന്ന ഏഷ്യ കപ്പ് ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങൾ നില നിൽക്കുന്ന സാഹചര്യത്തിൽ യുഎഇ യിലേക്ക് മാറിയിരുന്നു. റിഷഭ് പന്തും ദിനേശ് കാർത്തിക്കും വിക്കറ്റ് കീപ്പർമാരായി ടീമിൽ ഇടം നേടിയപ്പോൾ സഞ്ജുവിനും ഇഷാൻ കിഷനും ടീമിലിടം കിട്ടിയില്ല.
വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ തകർത്തടിച്ച ശ്രെയസ് അയ്യരും, ദീപക് ചാഹറും ആക്സർ പട്ടേലും സ്റ്റാൻഡ് ബൈ താരങ്ങളായി ആയി ടീമിലിടം പിടിച്ചിട്ടുണ്ട്. ഏഷ്യ കപ്പ് കിരീടം മോഹിച്ചിറങ്ങുന്ന ടീം ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് കരുത്താകുന്ന ടീം തന്നെയാണിത്.





