
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്കാർ ഫെർണാണ്ടസ്(80) അന്തരിച്ചു.മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസം മുമ്പ് വീട്ടില്‍ യോഗ ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു.
1941 ല്‍ ഉഡുപ്പിയിലാണ് അദ്ദേഹത്തിന്റെ ജനനം. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗതം, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നു. കൂടാതെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്.
1980-ല്‍ ഉഡുപ്പിയില്‍ നിന്നാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിന് ശേഷം തുടര്‍ച്ചയായി നാല് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം ജയിച്ചു. 2004 മുതല്‍ 2009 വരെ പ്രവാസികാര്യം, കായിക യുവജനക്ഷേമം, തൊഴില്‍ വകുപ്പുകളുടെ മന്ത്രിയായി. രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.





