ഹർഷിനയുടെ സമരം 50 ദിവസം പിന്നിട്ടിട്ടും തുടരുന്നത് സാംസ്കാരിക കേരളത്തിന് അപമാനം; കല്പറ്റ നാരായണൻ

കോഴിക്കോട് : നീതിതേടിയുള്ള കെ.കെ. ഹർഷിനയുടെ സമരം 50 ദിവസം പിന്നിട്ടിട്ടും തുടരുന്നത് സാംസ്കാരിക കേരളത്തിനാകെ അപമാനകരമാണെന്ന് സാഹിത്യകാരൻ കല്പറ്റ നാരായണൻ. ആരോഗ്യമേഖലയിലെ വീഴ്ചയുടെ ഇരയാണ് ഹർഷിന. മറ്റേതെങ്കിലും നാട്ടിലായിരുന്നെങ്കിൽ ഭരണസംവിധാനത്തിന്റെ വീഴ്ചയ്ക്ക് മാന്യമായ ക്ഷമാപണവും കുറ്റക്കാർക്കെതിരേ മാതൃകാപരമായ ശിക്ഷാനടപടികളും കോടികൾ നഷ്ടപരിഹാരവും ഉറപ്പായിരുന്നു.
അഞ്ചുവർഷം അനുഭവിച്ച നരകയാതനയ്ക്ക് കേവലം രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകി പരിഹസിച്ച് ഒതുക്കിത്തീർക്കാനാണ് നമ്മുടെ ഭരണാധികാരികൾ മുതിർന്നത്.
ആ പരിഹാസത്തിനെതിരേ കൂടിയാണ് ഹർഷിനയുടെ പോരാട്ടം. മെഡിക്കൽ കോളേജിന് മുൻപിൽ അൻപത് ദിവസമായി നടന്നുവരുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷനായി. എം.ടി. സേതുമാധവൻ, എം.വി. അബ്ദുല്ലത്തീഫ്, അൻഷാദ് മണക്കടവ്, ബാബു കുനിയിൽ, ആസിഫ് മണക്കടവ് തുടങ്ങിയവർ സംസാരിച്ചു.





