
കൊച്ചി: രണ്ടു ദിവസത്തെ പരിപൂർണ പൊതുപണിമുടക്കിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സംസ്ഥാനത്ത വ്യവസായ വാണിജ്യ മേഖല. ടൂറിസം രംഗത്തടക്കം വ്യവസായമേഖലയ്ക്ക് ശതകോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് അടക്കം കണക്കുകൂട്ടുന്നത്. കൊവിഡ് തിരിച്ചടിയിൽ നിന്ന് കരകയറാനുളള തത്രപ്പാടിനിടെയാണ് പണിമുടക്ക് കൂടി വരുന്നത്
48 മണിക്കൂർ ജനജീവിതത്തെ ബന്ദിയാക്കിയുളള സമരത്തെയാണ് ജോസ് ഡൊമിനിക് അടക്കമുളള വ്യവസായികൾ ചോദ്യം ചെയ്യുന്നത്. പണിമുടക്കാൻ ആർക്കും അവകാശമുണ്ട്. എന്നാൽ പണിയെടുക്കാനുളള മറ്റൊരാളുടെ അവകാശത്തിൻമേൽ കടന്നുകയറരുത്. കേരളത്തിന്‍റെ വ്യവസായ വാണിജ്യ മേഖലയെ നിശ്ചലമാക്കുന്ന സമരത്തോട് യോജിപ്പില്ല. രാജ്യമൊട്ടാകെയാണ് പൊതു പണിമുടക്കെങ്കിലും വാണിജ്യ വ്യവസായ മേഖലയടക്കം നിശ്ചലമാകുന്ന ഗതികേട് കേരളത്തിലേ നടക്കു. കൊവിഡ് കാലത്ത് കേരളത്തിലെ ടൂറിസം മേഖലയടക്കം നേരിട്ട തിരിച്ചടി മറികടക്കാൻ കുറഞ്ഞത് 5 കൊല്ലമെങ്കിലും വേണമെന്നും ഇവര്‍ പറയുന്നു.
കൊവിഡ് മാത്രമല്ല നിരന്തര ഹർത്താലും സമരവും തിങ്ങിനിറഞ്ഞ ഇടമാണ് ഗോഡ്സ് ഓൺ കണ്‍ട്രിയെന്നാണ് കേരളത്തെക്കുറിച്ച് നിലവില്‍ രാജ്യത്തെ ആഭ്യന്തര ടൂറിസം മേഖലയുടെ അടക്കം ധാരണ. ബിപിസിഎല്ലിലെ തൊഴിലാളി സമരം കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. എന്നാൽ തൊഴിൽ സ്തംഭിപ്പിച്ച് പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് യൂണിയനുകൾ. വ്യവസായ വാണിജ്യമേഖല മാത്രമല്ല സിനിമാ മേഖലയടക്കമുളള വിനോദ മേഖലയും പണിമുടക്കിൽ നിന്ന് തങ്ങളെ ഒഴിണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.





