India

രാഷ്ട്രപതിഭവനിലേക്ക് കോൺഗ്രസ് മാർച്ച്: നയിച്ചത് സോണിയ, തടഞ്ഞ് പൊലീസ്, സംഘർഷം; രാഹുൽ അടക്കം അറസ്റ്റിൽ

Please complete the required fields.




ദില്ലി : ഇഡി റെയ്ഡിനും വിലക്കയറ്റത്തിനെതിരെ നിരോഘനാജ്ഞ ലംഘിച്ച് കോൺഗ്രസ് എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. രാഹുൽ ഗാന്ധിയടക്കമുള്ള എംപിമാരെയും ദേശീയ നേതാക്കളടക്കളെയും അറസ്റ്റ് ചെയ്ത് നീക്കി. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്.

കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണ് എംപിമാരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. കറുത്ത വസ്ത്രം ധരിച്ചാണ് എംപിമാരും പ്രവർത്തകരും പ്രതിഷേധ മാർച്ചിനെത്തിയത്. പാർലമെൻറിൽ പ്രതിഷേധിച്ച ശേഷമാണ് എംപിമാർ രാഷ്ട്രപതി ഭവനിലേക്കുള്ള മാർച്ച് ആരംഭിച്ചത്. എന്നാൽ എംപിമാരെ ദില്ലി പൊലീസ് തടഞ്ഞു. ഇതോടെ ബാരിക്കേഡുകൾ മറിച്ചിട്ടും മുന്നോട്ട് പോകാൻ ശ്രമിച്ച എംപിമാരും പൊലീസും തമ്മിൽ ഉന്തുംതളളുമുണ്ടായി.

ആലത്തൂർ എംപി രമ്യാഹരിദാസ് അടക്കമുള്ള വനിതാ എംപിമാരടക്കമുള്ളവരെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്. പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. എന്നാലിതും പൊലീസ് തടഞ്ഞു. എംപിമാരെല്ലാവരും പൊലീസ് കസ്റ്റഡിയിലാണ്. എഐസിസി ആസ്ഥാനത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ പൊലീസ് വലിച്ചിഴച്ചാണ് നീക്കിയത്. 

ജന്തർമന്തർ ഒഴികെ ദില്ലിയിൽ എല്ലായിടത്തും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ഇ ഡി സീല്‍ ചെയ്തതിലുള്ള കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് നിയന്ത്രണം. നിരോധനാജ്ഞ പ്രഖ്യാപിച്ചതായും ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും എഐസിസി ആസ്ഥാനത്തിന് മുന്നിലും ദില്ലി പൊലീസ് ബോർഡ് സ്ഥാപിച്ചിരുന്നു. ഇത് വകവെക്കാതെ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്. എഐസിസി ആസ്ഥാനം ദില്ലി പോലീസും കേന്ദ്ര സേനകളും വളഞ്ഞ സ്ഥിതിയാണുള്ളത്.

Related Articles

Leave a Reply

Back to top button