തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് കീഴിൽ പാലപ്പിള്ളി റേഞ്ചിൽ രണ്ടു ടാപ്പിങ് തൊഴിലാളികളെ ആന ചവിട്ടിക്കൊന്നതുമായി ബന്ധപ്പെട്ട് പാലപ്പിള്ളി റേഞ്ച് ഓഫീസർ, ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കേരള സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 302 പ്രകാരം കൊലക്കുറ്റത്തിനും, ഇന്ത്യൻ ശിക്ഷാനിയമം 34 പ്രകാരം സംഘം ചേർന്നുള്ള മനപ്പൂർവമായ ഗൂഢാലോചനക്കും കേസെടുത്തു ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ, (കിഫ) നിയമനടപടികൾ ആരംഭിച്ചു. ഇതിൻറെ ആദ്യപടിയായി ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ കിഫ പരാതി നൽകി.
ഇക്കാര്യത്തിൽ പോലീസിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ലെങ്കിൽ നേരിട്ട് കോടതിയെ സമീപിച്ചുകൊണ്ടു മറ്റ് നിയമനടപടികളിലേക്ക് ഉടനെ കടക്കുവാനാണ് കിഫയുടെ തീരുമാനം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം മനുഷ്യ ജീവനും സ്വത്തിനും ഹാനികരമാകുന്ന ഏതു ജീവിയേയും വേട്ടയാടാനുള്ള ഉത്തരവിടാൻ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടായിട്ടും, പാലപ്പള്ളി വരന്തരപ്പിള്ളി മേഖലയിൽ ആറു പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നത് പ്രദേശവാസികളെ കുടിയിറക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നു കരുതേണ്ടിയിരിക്കുന്നു.
അപ്രകാരം കൊലയാളി മൃഗങ്ങളെ വനത്തിൽ തടഞ്ഞു നിർത്തുന്നതിന് നടപടി സ്വീകരിക്കാത്ത, അവയെ ബന്ധിച്ചു നിർത്താത്ത, കൊന്നു കളയാൻ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർ തന്നെയാണ് ഈ കൊല നടത്തിയത്. കൊലപാതകം നേരിട്ടു ചെയ്താലും മൃഗങ്ങളെ വച്ചു ചെയ്താലും ഒരേ ഉത്തരവാദിത്തം ആണുള്ളത് എന്നതാണ് കിഫ ഉയർത്തുന്ന പ്രധാന പോയിന്റ്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുമ്പിൽ കൊണ്ട് വരും വരെ കിഫക്ക് വിശ്രമം ഇല്ല എന്ന് ചെയർമാൻ അലക്സ് ഒഴുകയിൽ പ്രസ്താവിച്ചു. ഫോറസ്റ്റ് വകുപ്പിന്റെ ഇത്തരം കുൽസിത പ്രവർത്തികൾ പരിപൂർണ്ണമായും പരാജയപെടുത്തുന്നത് വരെ കിഫ പ്രദേശവാസികളുടെ കൂടെയുണ്ടാകും എന്നും അദ്ദേഹം ഉറപ്പു നൽകി.