
മാവൂർ : കനത്തമഴയിൽ പുഴകളിലെ ജലനിരപ്പ് ഉയർന്നു. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം കയറി. ചെട്ടിക്കടവ് ചെറുപുഴയിൽ ജല നിരപ്പ് കൂടിയതിനാൽ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ നിലച്ചു. പുഴയിലൂടെ താൽക്കാലികമായി മരപ്പലകകൾ ഇട്ട് നിർമിച്ച നടപ്പാലം വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നു.
പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു. പള്ളിയോൾ, കണ്ണിപറമ്പ്, ചാത്തമംഗലം സങ്കേതം ഭാഗങ്ങളിലെ കൃഷിയിടങ്ങളിൽ വെള്ളം കയറി കൃഷി നാശമുണ്ട്. കുലച്ച് മൂപ്പെത്തി വിളവെടുക്കാറായ വാഴകളും വിവിധ പച്ചക്കറി കൃഷികളുമാണ് വെള്ളം കയറി നശിക്കുന്നത്. ഊർക്കടവ് പാലത്തിന്റെ എല്ലാ ഷട്ടറുകളും തുറന്നു. കണ്ണിപറമ്പ് മുഴാപ്പാലം പാലത്തിന്റെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ താൽക്കാലികമായി മരപ്പലകകൾ ഇട്ട് നിർമിച്ച പാലത്തിലും വെള്ളം കയറി. ഇതുവഴിയുള്ള യാത്ര ദുസ്സഹമായി.





