
തിരുവനന്തപുരം : കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചക്ക് 12 മണിക്ക് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റുമിൽ വാർത്താസമ്മേളനം നടക്കും. 37 ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. സ്വർണ്ണക്കടത്തിൽ സ്വപ്നയുടെ ആരോപണം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രണം, തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം, തുടങ്ങിയ നിർണായക സംഭവമങ്ങളുണ്ടായപ്പോഴൊന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നില്ല. നിയമസഭാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെയാണ് വാർത്താ സമ്മേളനം.
രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ച സംഭവം നിയമസഭയിൽ ഉയർത്തി ആദ്യ ദിനം തന്നെ പ്രതിഷേധിച്ച് പ്രതിപക്ഷം. ചോദ്യോത്തര വേള തുടങ്ങിയ സമയത്ത് തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാഡുകളുമായി പ്രതിഷേധ സ്വരമുയർത്തി. ഇതോടെ സ്പീക്കർ അൽപ്പസമയത്തേക്ക് സഭ നിർത്തിവെച്ചു. പിന്നാലെയും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. ബഹളത്തെ തുടർന്നതോടെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ആദ്യ ദിവസം തന്നെ ശക്തമായ പ്രതിഷേധത്തിനാണ് സഭ സാക്ഷിയായത്. കറുത്ത ഷർട്ടും മാസ്ക്കും ധരിച്ചാണ് യുവ എംഎൽഎമാരുടെ സംഘം നിയമസഭയിലെത്തിയത്. നടുക്കളത്തിലും സ്പീക്കർക്ക് മുന്നിലും പ്രതിപക്ഷ സംഘം പ്ലക്കർഡുകയർത്തിയെത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ ടി സിദ്ദിഖ് എംഎൽഎ അയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ബഹളവും പ്രതിഷേധവും തുടർന്നതോടെ ചോദ്യോത്തര വേള തടസ്സപ്പെട്ടു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയവും പരിഗണിച്ചില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞതായും സ്പീക്കർ അറിയിച്ചു.





