
കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്.
ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് ആര്യങ്കാവിൽ മിന്നൽ പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ മത്സ്യ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് മത്സ്യങ്ങൾ പിടികൂടിയത്. 3 ലോറികളിൽ ആയി കൊണ്ടുവന്ന 10750 കിലോ മത്സ്യമാണ് പിടിച്ചെടുത്തത്. ചൂര വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങൾ ആയിരുന്നു പിടികൂടിയത്. പഴുത്ത് അളിഞ്ഞതും പൂപ്പൽ ബാധിച്ചതുമായ നിലയിലായിരുന്നു മത്സ്യങ്ങൾ. തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽനിന്നാണ് മത്സ്യം കൊണ്ടുവന്നത്. കേരളത്തിൽ അടൂർ, ആലങ്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ മൊത്ത വ്യാപാരികൾക്ക് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് വൻ തോതിൽ പഴകിയ മത്സ്യങ്ങൾ കേരളത്തിലേക്ക് എത്തുന്നുവെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം ജില്ലയിലെ വിവിധ ചന്തകളിൽ നിന്ന് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റേയും പരിശോധനകളിൽ മോശം മത്സ്യങ്ങൾ പിടിച്ചെടുത്തിരുന്നു. ഇപ്പോൾ പിടിച്ചെടുത്ത മത്സ്യങ്ങൾ പരിശോധനയ്ക്കായി അയച്ചു.





