പ്രളയം മറയാക്കി മണൽ കടത്ത്: കോടികളുടെ മണൽ കടത്തിയിട്ടും കരാറുകാരെ പിന്തുണച്ച് ആർഡിഒയുടെ റിപ്പോർട്ട്

ആലപ്പുഴ: ചെളി നീക്കുന്നതിന്‍റെ മറവില്‍ വരട്ടാര്‍ ,ആദി പമ്പ നദികളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ മണല്‍ കടത്തിയിട്ടും കരാറുകാരെ പിന്തുണച്ച് ചെങ്ങന്നൂർ ആര്‍ഡിഒ. മണല്‍ക്കൊള്ളക്കെതിരെ ജനകീയ സമിതി നല്കിയ ഹർജിയിലാണ് കരാറുകാരുടെ ഭാഗത്ത് നിയമവിരുദ്ധമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആര്‍ഡിഒ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
എന്നാല്‍, മണലൂറ്റുന്ന കടവുകള്‍ സന്ദർശിക്കുക പോലും ചെയ്യാതെയാണ് ആര്‍ഡിഓ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് നല്കിയതെന്ന് ചെങ്ങന്നൂര് നഗരസഭ അദ്ധ്യക്ഷ മറിയാമ്മ ജോണ്‍ ഫിലിപ്പ് പറഞ്ഞു.
പ്രളയത്തിന്‍റെ മറവിൽ നടക്കുന്ന മണല്‍ കൊള്ളയിൽ കരാറുകാരെ പിന്തുണച്ചാണ് ചെങ്ങന്നൂർ ആര്‍ഡിഒയുടെ റിപ്പോർട്ട്. കോടിക്കണക്കിന് രൂപയുടെ മണല്‍ കടത്തിയിട്ടും കരാറുകാരനെ ന്യായീകരിച്ചാണ് ആർഡിഒ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നൽകിയത്. മണൽ കൊള്ളക്കെതിരെ ജനകീയ സമിതി നല്കിയ ഹർജിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കലക്ടറോ ഉന്നത ഉദ്യോഗസ്ഥരോ കടവുകള്‍ സന്ദർശിച്ച് റിപ്പോര്‍ട്ട് നല്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കരാറുകാര്‍ മണൽ കൊള്ള നടത്തുന്നില്ലെന്ന് ആർഡിഒ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത് പക്ഷേ കടവ് സന്ദർശിക്കാതെയാണ്. റിപ്പോർട്ടിന് പിന്നാലെ ആര്‍ഡിഒക്കെതിരെ ചെങ്ങന്നൂര്‍ നഗരസഭ തന്നെ രംഗത്ത് എത്തി. മണല്‍കൊള്ള നടക്കുന്ന കടവുകള്‍ ആര്‍ഡിഒ സന്ദർശിക്കുക പോലും ചെയ്തിട്ടില്ലെന്ന് നഗരസഭ അധ്യക്ഷ പറയുന്നു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ആർഡിഒ ചെയ്തതെന്ന് നഗരസഭാ അധ്യക്ഷ മറിയാമ്മ ജോണ്‍ ഫിലിപ്പ് പറഞ്ഞു.





