
ന്യൂഡൽഹി: കോവിഡിന് മുമ്പുണ്ടായിരുന്ന 72.5 ശതമാനം വിമാന സർവീസുകളും പുനഃരാരംഭിക്കാമെന്ന് കേന്ദ്രസർക്കാർ. വിമാനകമ്പനികൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി. ഇതുവരെ കോവിഡിന് മുമ്പുണ്ടായിരുന്ന 65 ശതമാനം സർവീസുകൾ മാത്രമാണ് കമ്പനികൾ നടത്തിയിരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിേന്റതാണ് ഉത്തരവ്.
ജൂലൈ അഞ്ചിന് ശേഷമാണ് 65 ശതമാനം വിമാനങ്ങളുടേയും സർവീസ് കമ്പനികൾ തുടങ്ങിയത്. അതിന് മുമ്പ് 50 ശതമാനം വിമാന സർവീസ് മാത്രമായിരുന്നു നടത്തിയിരുന്നത്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെ 72.5 ശതമാനം സർവീസ് തന്നെ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ മേയ് 25നാണ് കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിന് ശേഷം ആഭ്യന്തര വിമാനങ്ങളുടെ സർവീസ് തുടങ്ങിയത്. അന്ന് 33 ശതമാനം വിമാനസർവീസുകൾ മാത്രമാണ് നടത്തിയത്. പിന്നീട് 80 ശതമാനം സർവീസുകൾ കമ്പനികൾ പുനഃരാരംഭിച്ചിരുന്നു. എന്നാൽ, കോവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് കമ്പനികൾ സർവീസ് വീണ്ടും വെട്ടിച്ചുരുക്കിയത്.





