Ernakulam

സ്വപ്ന പ്രതിയായ ഗൂഢാലോചനക്കേസ്; സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

Please complete the required fields.




കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിതാ എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കും. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പറയാൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയെന്നാണ് സരിതാ എസ് നായരുടെ ആരോപണം. സ്വപ്നയും പി സി ജോർജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നാണ് സരിത ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. സ്വപ്നക്കെതിരെ ഷാജ് കിരൺ നൽകിയ പരാതി ഡിജിപി ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിന് കൈമാറി.

കെ ടി ജലീന്‍റെ പരാതിയിൽ കൻറോൺമെന്‍റ് പൊലീസെടുത്ത കേസിലാണ് സരിതയുടെ മൊഴിയെടുത്തത്. പി സി ജോർജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരെ പറയാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് സരിത പറയുന്നത്.  സ്വപ്നയെ ജയിലിൽ വെച്ച് പരിചയമുണ്ട്. എന്നാൽ സ്വപ്നയുടെ കയ്യിൽ തെളിവുകളിലെന്ന് അറിയാവുന്നത് കൊണ്ട് പിന്മാറിയെന്നാണ് സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ തെളിവ് സ്വപ്നയുടെ കയ്യിൽ ഉണ്ടെന്ന് പറയാൻ ജോർജ് ആവശ്യപ്പെടെന്നാണ് സരിത നൽകിയ മൊഴി.  ജോർജും സ്വപ്നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയെന്നും സരിത പറയുന്നു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വെച്ചും ഈരാറ്റുപേട്ടയിലെ ജോർജിന്‍റെ വീട്ടിൽ വെച്ചും താനുമായി കൂടിക്കാഴ്ച നടത്തി. ജോർജുമായുള്ള സംഭാഷണത്തിന്‍റെ ഓഡിയോ ടേപ്പും സംഘത്തിന് സരിത കൈമാറി.  

അന്വേഷണ സംഘത്തിലെ എസ് പി മധുസൂദനനാണ് സരിതയുടെ മൊഴി രേഖപ്പെടുത്തിയത്. സരിതയുടെ രഹസ്യമൊഴി എടുത്ത് സാക്ഷിയാക്കി ഗൂഢാലോചന അന്വേഷണം വ്യാപകമാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. അതിനിടെയാണ് എഡിറ്റ് ചെയ്ത ശബ്ദരേഖ പുറത്തുവിട്ടു എന്ന് കാണിച്ച് ഷാജ് കിരൺ നൽകിയ പരാതി ഡിജിപി പ്രത്യേക സംഘത്തിന് കൈമാറിയത്. സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയും ഗൂഢാലോചനയുടെ ഭാഗമായി കണ്ട് അന്വേഷിക്കാനാണ് നീക്കം.

Related Articles

Leave a Reply

Back to top button