Thiruvananthapuram

പെറ്റികേസുകളുടെ പേരിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുത്, ഡിജിപി

Please complete the required fields.




തിരുവനന്തപുരം: പെറ്റിക്കേസുകളുടെ പേരിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിക്കരുതെന്ന് ഡിജിപി. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ വ്യക്തത വരുത്തി ഡിജിപി പുതിയ ഉത്തരവിറക്കി. ഡിജിപിയുടെ പുതിയ തീരുമാനം നിരവധി അപേക്ഷകർക്ക് ഗുണകരമാകും. പഠനാവശ്യത്തിനും ജോലിക്കും ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നൽകേണ്ടത് പൊലീസാണ്. സ്ഥിര താമസക്കാരും ദീര്‍ഘനാളായി സംസ്ഥാനത്ത് തങ്ങുന്നവരും അതാത് പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. കേസുകളിൽ ഉൾപ്പെട്ടവര്‍ക്ക് പൊലീസ് ക്ലിയറൻസ് നൽകാറില്ല. പെറ്റി കേസുകളിൽ പെട്ടവര്‍ക്കും ഗതാഗത നിയമങ്ങൾ ലംഘിച്ച കേസിൽ പിഴ അടച്ചവര്‍ക്ക് പോലും നിലവിൽ ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന അവസ്ഥയുണ്ട്.

തൊഴിൽ അവസരങ്ങൾ നഷ്ടമാകുന്നത് അടക്കമുള്ള പ്രശ്നങ്ങൾ ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഡിജിപിയുടെ ഇടപെടൽ. പുതിയ ഉത്തരവിറക്കിയതോടെ പല സ്റ്റേഷനുകളിൽ തടഞ്ഞുവച്ചിരിക്കുന്ന നൂറുകണക്കിന് അപേക്ഷകളിൽ പൊലീസിന് തീരുമാനമെടുക്കാൻ കഴിയും. വിദേശത്ത് ജോലിക്ക് പോകുന്നവര്‍ക്കുള്ള ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റും പൊലീസ് സ്റ്റേഷനുകളിൽ നിന്നാണ് നൽകിയിരുന്നത്. എന്നാൽ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം അത് പാസ്പോര്‍ട്ട് ഓഫീസിൽ നിന്നാക്കി.

അതേ സമയം നിരവധി തവണ ബോധപൂർവ്വം ഗതാഗതനിയമ ലംഘനം നടത്തിയവരുണ്ടെങ്കിൽ  അത്തരം കേസുകൾ പ്രത്യേകം തന്നെ പരിശോധിക്കും. മത്സരയോട്ടം, അലക്ഷ്യമായ വാഹമോടിച്ച് അപകടം വരുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ആവർത്തിച്ചു ചെയ്തവര്‍ക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേകം പരിശോധിച്ചുമാത്രമേ തീരുമാനമെടുക്കൂ.

Related Articles

Leave a Reply

Back to top button