വെള്ളയിൽ ഈസ്റ്റ് എൽപി സ്കൂൾ കെട്ടിടോദ്ഘാടനം; മുഖ്യമന്ത്രി ഉദ്ഘാടകൻ, മേയറടക്കം വിട്ടുനിന്നു

കോഴിക്കോട് : വെള്ളയിൽ ഈസ്റ്റ് ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. മേയറടക്കം കോർപറേഷൻ പ്രതിനിധികൾ ആരും പങ്കെടുത്തില്ല. മന്ത്രി വി.ശിവൻകുട്ടി ആധ്യക്ഷ്യം വഹിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഫ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു എന്നിവർ പ്രസംഗിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്തു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ വി.പി.മിനി, സിറ്റി എഇഒ എം.ജയകൃഷ്ണൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ഉബൈബ, പ്രധാനാധ്യാപിക എം.ലളിത, കെട്ടിടം നിർമിച്ച കരാറുകാരൻ ഒ.രവികുമാർ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ വളപ്പിലെ അങ്കണവാടി കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കോർപറേഷനും വിദ്യാഭ്യാസ വകുപ്പുമായി തർക്കം നിലനിന്നിരുന്നു. അങ്കണവാടി നിലനിർത്തണമെന്ന നാട്ടുകാരുടെയും കോർപറേഷന്റെയും ആവശ്യം അംഗീകരിച്ചില്ല. ഇതിനെതിരെ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണു സ്കൂൾ കെട്ടിടം ഉദ്ഘാടനം നടന്നത്. സ്ഥലം കൗൺസിലറെ ക്ഷണിച്ചില്ലെന്ന് ആരോപിച്ചു സ്കൂൾ പരിസരത്തു യൂത്ത് ലീഗിന്റെ പേരിൽ പോസ്റ്റർ പതിച്ചിട്ടുണ്ട്.ചടങ്ങിൽ മേയർ ബീന ഫിലിപ് മുഖ്യാതിഥി ആകുമെന്നാണ് ക്ഷണക്കത്തിൽ പറയുന്നത്. സ്ഥിരം സമിതി അധ്യക്ഷ സി.രേഖ, സ്ഥലം കൗൺസിലർ സൗഫിയ അനീഷ് എന്നിവരുടെ പേര് പ്രസംഗിക്കുന്നവരുടെ കൂട്ടത്തിലുമുണ്ട്. ഇവരാരും ചടങ്ങിന് എത്തിയില്ല.





