
തിരുവനന്തപുരം;കാലവർഷം ഔദ്യോഗികമായി കേരളം മുഴുവൻ വ്യാപിച്ചു. കർണാടകയിൽ ഇന്ന് പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തിൽ ഇത്തവണ കാലവർഷക്കാലത്ത് മഴ കുറയുമെന്നാണ് വിലയിരുത്തല്‍.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മൺസൂൺ ( ജൂൺ – സെപ്റ്റംബർ ) പ്രവചന പ്രകാരം കേരളത്തിൽ ഇത്തവണ സാധാരണയിൽ കുറവ് മഴ ലഭിക്കാനാണ് സാധ്യത.ഇന്ന് പുറത്തിറക്കിയ പ്രവചന പ്രകാരം ജൂൺ മാസത്തിലും കേരളത്തിൽ സാധാരണയിൽ കുറവ് ലഭിക്കാനുള്ള സൂചനയാണ് നൽകുന്നത്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്.എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദേശമുണ്ട്. കാലവർഷം കേരളത്തിൽ തുടങ്ങിയെങ്കിലും അടുത്ത പത്ത് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിൽ പടിഞ്ഞാറൻ കാറ്റിൻ്റെ ഗതിയും ശക്തിയും മഴമേഘങ്ങളെ തുടർച്ചയായി കരയിലെത്തിക്കാൻ പര്യാപ്തമല്ലാത്തതാണ് മഴ കുറയാൻ കാരണം.
ജൂൺ രണ്ടാം വാരത്തോടെ കാലവർഷം മെച്ചപ്പെട്ടേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം വടക്കൻ കേരളത്തിന് സമീപത്തായി രൂപപ്പെട്ട ചക്രവാതചുഴിയും അണുബന്ധ ന്യൂനമർദ പാത്തിയും മഴയെ സ്വാധീനിച്ചേക്കും.





