
കോഴിക്കോട്: അർധരാത്രി ഹോട്ടലിന്റെ പിൻവാതിൽ കടന്നെത്തിയ രണ്ടുപേരെ ഇതരസംസ്ഥാനത്തൊഴിലാളികൾ പിടികൂടി. സംശയകരമായ സാഹചര്യത്തിൽ കണ്ട അജ്ഞാതരിൽ ഒരാൾ കടലിൽച്ചാടി. കൂടെയുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെടുകയും ചെയ്തു. കോർപ്പറേഷൻ ഓഫീസിന് സമീപം ഹോട്ടൽ ചിക്ക് ബേക്കിലാണ് ചൊവ്വാഴ്ച അർധരാത്രിയോടെ രണ്ടുപേരെത്തിയത്.
തൊഴിലാളികൾ വിശ്രമിക്കുന്ന സ്ഥലമായതിനാൽ പിൻഭാഗത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. ഇതിലൂടെയാണ് അജ്ഞാതരെത്തിയത്. തുടർന്ന് തൊഴിലാളികൾ പിടികൂടി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോഴേക്കും ഒരാൾ കുതറിമാറി കടലിൽച്ചാടുകയായിരുന്നു. കടലിൽ ഇയാൾക്കുവേണ്ടി ബീച്ച് അഗ്നിരക്ഷാസേനാംഗങ്ങളും സിറ്റി കൺട്രോൾ റൂം പോലീസും ടൗൺപോലീസും ചേർന്ന് സ്പീഡ് ബോട്ടിറക്കി തിരച്ചിൽതുടരുകയാണ്.
നർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നയിൽ, ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി. ബിജു, ബീച്ച് സ്റ്റേഷൻ അഗ്നിരക്ഷാസേനയിലെ അസിസ്റ്റന്റ് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ടി.വി. പൗലോസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്





