
ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അഷ്റഫ് മോൽവി ഉൾപ്പടെയുള്ള ഭീകരർ കൊല്ലപ്പെട്ടെന്നാണ് ലഭ്യമാകുന്ന വിവരം.
രാവിലെ മുതലാണ് അനന്തനാഗിലെ ശ്രിചന്ദ് വനമേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പരിശോധനയ്‌ക്കായി പ്രദേശത്ത് എത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്.
ഏറ്റുമുട്ടൽ മേഖല പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. വധിച്ച ഭീകരരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം അനന്തനാഗിൽ നിന്നും ഹിസ്ബുൾ ഭീകരനെ സുരക്ഷാ സേന പിടികൂടിയിരുന്നു.
രണ്ട് ആഴ്ച്ച മുമ്പ് ജമ്മു കശ്മീരിലെ പുൽവായിൽ സുരക്ഷാ സേന മൂന്ന് ലഷ്കർ-ഇ-തായിബ ഭീകരരെ വധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്മീർ സന്ദർശനത്തിനിടെയാണ് അന്ന് ഏറ്റുമുട്ടൽ നടന്നത്. പാക്കിസ്ഥാനിൽ നിന്നുള്ള ജയ്ഷ് ഇ മുഹമ്മദ് ഭീകരനുൾപ്പെടെ രണ്ടുപേരെയും സൈന്യം ഈയിടെ വധിച്ചിരുന്നു.





