വാഹന പരിശോധനയ്ക്കിടെ സിന്തറ്റിക്ക് മയക്കുമരുന്ന് കണ്ടെത്തിയ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ് ശിക്ഷ.

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ നിന്ന് സിന്തറ്റിക്ക് മയക്കുമരുന്ന് കണ്ടെത്തിയ സംഭവത്തിൽ പ്രതിക്ക് 10 വർഷം കഠിന തടവ്. വടകര എൻ.ഡി.പി.എസ് കോടതി ജഡ്ജി വി.പി.എം സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. മാങ്കാവ് തട്ടാരംകണ്ടി അമ്പലത്തിനടുത്ത് മുണ്ടോളി പറമ്പ് മുഹമ്മദ് ബഷീർ(24)ന് ആണ് ശിക്ഷ ലഭിച്ചത്.
2019 ജൂൺമാസം 26-ാം തീയതി സൗത്ത് ബീച്ച് ആലി ഭായ് തട്ടുകടയ്ക്കടുത്ത് വെച്ച് വാഹന പരിശോധനയ്ക്കിടെയാണ് മുഹമ്മദ് ബഷീറിനെ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 0.150 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുകളും 130 ഗ്രാം കഞ്ചാവും കണ്ടെത്തിയിരുന്നു.
വാഹന പരിശോധനയ്ക്കിടെ ഹെൽമെറ്റ് ധരിക്കാതെ സ്കൂട്ടറിൽ വരുന്നത് ശ്രദ്ധയിൽ പെട്ടതോടെ പോലീസ് കൈകാട്ടുകയും നിർത്താതെ പോവുകയുമായിരുന്നു. തുടർന്ന് പ്രതി ഗതാഗത കുരുക്കിൽ പെട്ട് സ്കൂട്ടർ ഉപേക്ഷിച്ച് പോവുന്നതിനിടെ പിടിയിലാവുകയായിരുന്നു. കേസിന്റെ അന്വേഷണം നടത്തി ടൗൺ സി.ഐ എ.ഉമേഷാണ് കുറ്റപത്രം നൽകിയത്.





