India

ഹനുമാന്‍ ജയന്തിക്കിടെ സംഘര്‍ഷം; 21പേരെ അറസ്റ്റ് ചെയ്തു, നാടന്‍ തോക്കുകള്‍ പിടിച്ചെടുത്തു

Please complete the required fields.




ദില്ലി: ദില്ലിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ 21പേരെ അറസ്റ്റ് ചെയ്തു. ദില്ലിയിൽ അതീവ ജാഗ്രത തുടരുകയാണ്. ശോഭ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് എഫ് ഐആറിൽ പറയുന്നത്.

സംഘർഷത്തിന് പിന്നാലെ ദില്ലി അതീവ ജാഗ്രതയിലാണ്. ജഹാംഗീർപൂരിയിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ദില്ലി പൊലീസിനെ കൂടാതെ കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്. വടക്കു പടിഞ്ഞാറാൻ ഡിസിപിയുടെ നേതൃത്വത്തിൽ കൂടിയ സമാധാനയോഗത്തിൽ ഇരുവിഭാഗങ്ങളും സമാധാനം പാലിക്കണമെന്നും നിക്ഷപക്ഷ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. 

അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ ഗുഢാലോചനയുണ്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. ശോഭ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചെന്നാണ് കണ്ടെത്തൽ. കലാപം, കൊലപാതക ശ്രമം ,പൊതുമുതൽ നശിപ്പിക്കൽ അടക്കം ചുമത്തിയിട്ടുണ്ട്. ഒരു പൊലീസുകാരന് വെടിയേറ്റെന്നും എഫ്ഐആറിൽ പറയുന്നു.

അക്രമത്തിന്‍റെ ഭാഗമായ പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും പിടികൂടിയതായി പോലീസ് പറഞ്ഞു. പിടിയിലായവരിൽ നിന്ന് മൂന്ന് നാടൻ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

ദില്ലി പോലീസ് സബ് ഇൻസ്‌പെക്ടർ മെദലാൽ മീണയ്ക്ക് നേരെ വെടിയുതിർത്തയാളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇയാളുടെ പക്കൽ നിന്ന് ഒരു നാടൻ പിസ്റ്റൾ കണ്ടെടുത്തു. നാലോ അഞ്ചോ പേര്‍ക്കൊപ്പം നിന്ന് ‍‍‍‍ ഘോഷയാത്രക്കാരുമായി തർക്കം ആരംഭിച്ചയാളും പിടിയിലായി.  ഈ തർക്കം ഇരുവശത്തുനിന്നും കല്ലേറില്‍ കലാശിക്കുകയും, അത് പിന്നീട് സംഘര്‍ഷമായി വളരുകയുമായിരുന്നു.

എന്നാൽ ശോഭായാത്രക്കായി പുറത്ത് നിന്ന് എത്തി ചിലർ സംഘർഷമുണ്ടാക്കിയെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ച് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദില്ലിയിലെ മറ്റ് ഇടങ്ങളിൽ നടത്താനിരുന്ന ശോഭായാത്രകൾക്ക് പൊലീസ് അനുമതി നിഷേധിച്ചു. ദില്ലക്ക് പുറമേ യുപിയിലും ഹരിയാനയിലും പൊലീസ് കനത്ത ജാഗ്രതയിലാണ്.

Related Articles

Leave a Reply

Back to top button