
കോഴിക്കോട്: സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി സർവേയിൽ ഉൾപ്പെട്ടു ഭൂമി നഷ്ടപ്പെടുന്ന വീട്ടുകാരുടെ ആശങ്ക അകറ്റാൻ സിപിഎം നേതാക്കൾ ഗൃഹസന്ദർശനം തുടങ്ങി. ഇന്നലെ രാവിലെ എട്ടുമണിയോടെ മാത്തോട്ടം, നല്ലളം പ്രദേശത്തെ വീടുകളിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ നേതൃത്വത്തിലാണു തുടക്കം കുറിച്ചത്. സർവേയുടെ ഭാഗമായി മാത്തോട്ടത്തു കല്ലിട്ട തുലാംമുറ്റം പറമ്പ് പ്രദേശത്തെ 20 വീടുകളിൽ കയറി വീട്ടുകാരുമായി സംസാരിച്ചു. പ്രദേശത്ത് സർവേയുടെ ഭാഗമായി കല്ലിട്ടതു പിഴുതെറിഞ്ഞിരുന്നു. ഈ കല്ലുകൾ പുനഃസ്ഥാപിച്ചു.
മാത്തോട്ടം തുലാമുറ്റം പറമ്പ് ഉഷാകുമാരിയുടെയും മാടായി വീട്ടിൽ സൗദാമിനിയുടെയും അതിർത്തിയിൽ സ്ഥാപിച്ച കല്ല് വീണ്ടും സ്ഥാപിച്ചു. സർവേയുടെ ഭാഗമായി പ്രദേശത്ത് 60 വീടുകളാണ് നഷ്ടമാകുന്നത്. 20 വീടുകളിൽ വീട്ടുകാരുമായി സംസാരിച്ച് ആശങ്ക പരിഹരിച്ചതായി നേതാക്കൾ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.ഗിരീഷ്, ഏരിയാ സെക്രട്ടറി രാധാഗോപി, ലോക്കൽ സെക്രട്ടറി പി.പി.ബീരാൻകോയ, കൗൺസിലർമാരായ ടി.കെ.ഷമീന, കെ.രാജീവ്, വാടിയിൽ നവാസ് എന്നിവരും പങ്കെടുത്തു.





