Kozhikode

നാദാപുരത്ത് വെട്ടേറ്റ പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ തുടരുന്നു; അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Please complete the required fields.




കോഴിക്കോട്: നാദാപുരത്ത് പെൺകുട്ടിക്ക് വെട്ടേറ്റ സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയെ ആക്രമിച്ച റഫ്നാസ് എന്നയാളെയാണ് നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പെൺകുട്ടിയെ ആക്രമിച്ച ശേഷം കൈ ഞരമ്പ് മുറിച്ച് ഇയാൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിരുന്നു. 

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് റഫ്നാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പരിക്കേറ്റ റഹ്നാസിനെ നാദാപുരത്തെ ആശുപത്രിയിൽ നിന്നാണ് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു വന്നത്. വിശദമായ ചോദ്യം ചെയ്യല്ലിന് ശേഷം ഇന്ന് തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. നിലവിൽ റഫ്നാസിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. 

അതേസമയം റഫ്നാസ് വെട്ടി പരിക്കേൽപ്പിച്ച നാദാപുരം പേരോട് സ്വദേശിനി നഹീമയുടെ നില ​ഗുരുതരമായി തുടരുകയാണെന്ന് ഡോക്ട‍‍ർമാർ അറിയിച്ചു. ഇരുപത് വയസുകാരിയായ നഹീമ ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്റ‍ർ സപ്പോർട്ടിലാണുള്ളത്. ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടാൽ ഇന്ന് തന്നെ ചില ശസ്ത്രക്രിയകൾ നടത്തുമെന്ന് നഹീമയെ ചികിത്സിക്കുന്ന ഡോക്ട‍ർമാർ അറിയിച്ചു. 

പ്രണയ നൈരാശ്യമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് റഫ്നാസ് നേരത്തെ പൊലീസിനോട് പറഞ്ഞത്. ഇന്നലെയാണ് ബിരുദ വിദ്യാർത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽനഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. സ്കൂളിൽ സഹപാഠികളായിരുന്നു ഇരുവരും എന്നാണ് വിവരം. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം റഫ്നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു. തൻ്റെ പ്രണയം യുവതി നിരസിച്ചതാണ് കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞിരിക്കുകന്നത്. 

Related Articles

Leave a Reply

Back to top button