
എറണാകുളം: കളമശ്ശേരി കിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വീണ് നാല് അതിഥിത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. നിർമ്മാണ പ്രവർത്തനത്തിൽ സുരക്ഷാ വീഴ്ച്ചയുണ്ടോയെന്നാണ് പരിശോധിക്കുക. അപകടത്തിൽ മരിച്ച നാല് പേരുടേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. നാളെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
കുന്ന് നികത്തിയ മണ്ണാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. മണ്ണിന് ബലം കുറവായിരുന്നെന്നും ജോലിയെടുക്കാനുള്ള ബുദ്ധിമുട്ട് കോൺട്രാക്ടറെ അറിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നുമാണ് തൊഴിലാളികളുടെ ആക്ഷേപം. ഇത് ഉൾപ്പെടെ എല്ലാ വശവും എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. അഗ്നിശമന സേനയിലേയും റവന്യൂ വകുപ്പിലേയും പൊലീസിലേയും ഉദ്യോഗസ്ഥർ ചേർന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
അപകടത്തിൽ മരിച്ച നാലുപേരുടേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. രാവിലെ 10 മണി മുതലാണ് നടപടികൾ തുടങ്ങുക. മൃതദേഹം നാളെ വിമാന മാർഗ്ഗം നോർത്ത് 24 പർഗാനാസിലേക്ക് കൊണ്ടുപോകും. തൊഴിൽ വകുപ്പിന്റെ നേതൃത്ത്വത്തിൽ ഇതിനുള്ള നടപടികൾ പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.





