
വടകര : മത്സ്യബന്ധന വള്ളങ്ങൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് പുതുക്കാൻ യാനവും എൻജിനും രേഖകളും പരിശോധിക്കുന്നത് 8 വർഷത്തിനു ശേഷം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് പുതുക്കാൻ സിവിൽ സപ്ലൈസ്, ഫിഷറീസ്, മത്സ്യഫെഡ് എന്നിവയാണ് സംയുക്ത പരിശോധന നടത്തിയത്. ചോമ്പാൽ ഹാർബറിൽ എട്ടും അഴിത്തലയിൽ മൂന്നും കേന്ദ്രങ്ങളിലായിരുന്നു പരിശോധന. മൊത്തം 467 പെർമിറ്റ് ഉടമകളിൽ 7 പേർ ഹാജരായില്ല. പെർമിറ്റ് പ്രകാരമുള്ള രേഖകൾ, എൻജിന്റെ പ്രവർത്തനക്ഷമത എന്നിവയാണ് പരിശോധിച്ചത്.
പെർമിറ്റ് വർഷം തോറും പുതുക്കി നൽകുമെങ്കിലും സിവിൽ സപ്ലൈസ്, മത്സ്യഫെഡ്, ഫിഷറീസ് വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധന കൃത്യമായി നടത്താറില്ല. ഇത് മണ്ണെണ്ണ കരിഞ്ചന്തക്കാരെ സൃഷ്ടിക്കാൻ സൗകര്യം ഒരുക്കി കൊടുക്കുകയാണെന്ന പരാതി ഉയർന്നു.പരിശോധന ഇല്ലാത്തതു കൊണ്ട് പുതിയ പെർമിറ്റ് നൽകുന്നുമില്ല. ഇതു മൂലം യഥാർഥ മത്സ്യത്തൊഴിലാളികളാണ് കുഴങ്ങുന്നത്. സബ്സിഡി നിരക്കിൽ അനുവദിച്ച മണ്ണെണ്ണ തന്നെ 5 ദിവസത്തെ ഉപയോഗത്തിന് തികയാറില്ല.
ചെറിയ വള്ളങ്ങൾക്ക് ദിവസം 60 ലീറ്റർ മണ്ണെണ്ണ വേണം. അനധികൃതമായി പെർമിറ്റ് സൂക്ഷിക്കുന്നവർ കരിഞ്ചന്തയിൽ മണ്ണെണ്ണ വിൽക്കുകയും ചെയ്യുന്നു. ലീറ്ററിന് ഇരട്ടിയോളം വിലയായ 100 രൂപ നൽകിയാണ് പലരും കരിഞ്ചന്തയിൽ മണ്ണെണ്ണ വാങ്ങുന്നത്. താലൂക്കിലെ തീരദേശ മേഖലയിൽ മുഴുവൻ മണ്ണെണ്ണ കരിഞ്ചന്ത സജീവമാണ്. ഇവർക്ക് രാഷ്ട്രീയ പിൻബലവും കിട്ടുന്നതു കൊണ്ട് തടയാനോ പിടികൂടാനോ ആരും മുതിരാറില്ല.





