
കോഴിക്കോട്: ഇന്നലെ രാത്രി വീണ്ടും ആക്രമണ ശ്രമം ഉണ്ടായതായി സംവിധായകന്‍ കെ പി സുവീരൻ. പൊലീസ് കാവലുണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അക്രമികൾ ഓടിപ്പോയതായും സുവീരൻ പറഞ്ഞു. നേരത്തെയും സുവീരനെതിരെ ആക്രമണം ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ചെറുകുന്ന് നെല്ലിയുള്ളതിൽ ശ്യാംജിതിനെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ആര്‍എസ്എസ് പ്രവർത്തകനാണെന്ന് പൊലീസ് പറയുന്നു.
ദേശീയ അവാർഡ് ജേതാവ്, സംവിധായകൻ സുവീരൻ്റെ വീട്ടിൽ അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്ത സംഭവത്തില്‍ 20 ആർഎസ്എസ് പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. ഫെബ്രുവരി 16 ന് വൈകിട്ടാണ് ഈ സംഭവം ഉണ്ടായത്. സുവീരൻ്റെ പരാതിയിൽ കുറ്റ്യാടി പൊലീസെടുത്ത കേസെടുത്തിലാണ് ഇന്നലെ ഒരാള്‍ അറസ്റ്റിലായത്. വീട്ടിൽ അതിക്രമിച്ച് കയറൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ കയ്യേറ്റം ചെയ്യൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഫെബ്രുവരി 16 ന് രാത്രി 11.30നാണ് ഒരു സംഘം വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതിന് ശേഷം അതിക്രമിച്ച് കയറിയത്.
സുവീരനും ജീവിത പങ്കാളി അമൃതക്കും നേരെ നടന്ന ആർ എസ് എസ് ആക്രമണത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ വേളത്തുള്ള വീട്ടിൽ കയറിയാണ് സംഘപരിവാർ ക്രിമിനലുകൾ സുവീരനെയും അമൃതയേയും ആക്രമിച്ചത്. തൻ്റെ ജീവിതത്തിലും, കലയിലും എല്ലാ കാലവും മാനുഷികതയും, മതനിരപേക്ഷതയും ഉയർത്തി പിടിച്ച കലാകാരന്മാരാണിവർ. മാനവികതയുടെ പക്ഷത്തു നിൽക്കുന്ന കലാകാരന്മാർക്കും, എഴുത്തുകാർക്കും നേരെ രാജ്യമെമ്പാടും സംഘപരിവാർ നടത്തുന്ന വേട്ടയുടെ തുടർച്ചയാണിത്.
സംഘപരിവാർ ഭീകരതക്കെതിരെ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ജനാധിപത്യ ഐക്യനിര ഉയർന്നു വരേണ്ടതുണ്ട്. സുവീരനെയും, അമൃതയേയും ആക്രമിച്ച കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും പുരോഗമന കലാസാഹിത്യ സംഘം വാർത്താക്കുറിപ്പിൽ പറഞ്ഞു.





