
കോഴിക്കോട്: ആദിവാസി കോളനിയിലേക്ക് പൊടി മണ്ണിന് മുകളിൽ അശാസ്ത്രീയമായി ടാറിട്ട സംഭവത്തിൽ കോഴിക്കോട് കളക്ടർ ഇന്ന് വിശദീകരണം തേടും. കരാറുകാരും നാട്ടുകാരും ജനപ്രതിനിധികളും കളക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കും.
വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് മേഖലയിലെ കോളനിയിലേക്കുള്ള റോഡാണ് അശാസ്ത്രീയമായി നിർമിച്ചത്. ഒരാഴ്ച മുൻപ് നിർമിച്ച റോഡ് നാട്ടുകാർ കൈ കൊണ്ട് പൊളിച്ചുമാറ്റി പ്രതിഷേധിച്ചിരുന്നു. ജില്ലയിലെ ഏഴ് ആദിവാസി കോളനികളുടെ സമഗ്ര വികസനത്തിനായി അനുവദിച്ച 7.5 കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെട്ടതാണ് റോഡ് നിർമാണം. ഒരു വർഷം കൊണ്ട് പൂർത്തീകരിക്കേണ്ട പദ്ധതിയാണ് ഏഴാം വർഷവും തുടരുന്നത്.
സാധാരണ നിലയിൽ ടാറിങ്ങിന് മുൻപ് ചെയ്യുന്നതുപോലെ മെറ്റൽ ഉപയോഗിച്ച് റോഡ് ബലപ്പെടുത്തുകയൊന്നും ചെയ്യാതെ പൊടി മണ്ണിൽ നേരിട്ട് ടാർ ഇടുകയായിരുന്നു. റോഡിൽ വെള്ളം പോലും തളിക്കാതെ വെറുതെ ടാർ ചെയ്തു പോയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് തന്നെ ആരോപിക്കുന്നത്. തുടർന്ന് ബുധനാഴ്ച നാട്ടുകാർ ഇടപെട്ട് ടാറിങ് ജോലികൾ നിർത്തിവയ്പ്പിക്കുകയായിരുന്നു. പ്രദേശത്തെത്തിയ ട്രൈബൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരെ തടഞ്ഞു നിർത്തിയ നാട്ടുകാർ അവരുടെ മുൻപിൽ വെച്ച് കൈകൊണ്ട് ടാറിങ് പൊളിച്ചു നീക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
വാണിമേൽ നരിപ്പറ്റ പഞ്ചായത്തിലെ കോളനികളുടെ സമഗ്ര വികസനം ലക്ഷമിട്ട് ഏഴുകോടി ചെലവഴിച്ചുള്ള പദ്ധതിയിലാണ് കരാറുകാരൻ അനാസ്ഥ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് പണം അനുവദിച്ച് കരാർ തുടങ്ങിയത്. എന്നാൽ നിർമാണം മുന്നോട്ട് നീങ്ങിയിരുന്നില്ല. ജനുവരിയിൽ സ്ഥലം സന്ദർശിച്ച കലക്റ്റർ കരാറുകാരനോട് നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് അന്ത്യശാനം നൽകിയിരുന്നു. നാളെ രണ്ടു മണിക്ക് ഇതുസംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്നതിനായി കലക്റ്ററുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. എഫ്എടിയ്ക്കാണ് കരാർ ചുമതലയെങ്കിലും അവർ മറ്റ് കമ്പിനികൾക്ക് ഉപകരാർ നൽകുകയായിരുന്നു. സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നാണ് ജനപ്രതിനിധികളുടേയും നാട്ടുകാരുടെയും ആവശ്യം.





