India

പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

Please complete the required fields.




ന്യൂഡൽഹി: താൻ ‘പാറ്റകൾ’ എന്ന് വിളിച്ചത് രാജ്യത്തെ യുവാക്കളെയല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യാകാന്ത്. വ്യാജ ബിരുദങ്ങൾ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുവരുന്നവരെക്കുറിച്ചാണ് താൻ ആ പ്രയോഗം നടത്തിയത് എന്നും, രാജ്യത്തെ യുവാക്കളോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ‘ന്യൂ ഇന്ത്യൻ എക്സ്പ്രസിന്’ നൽകിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് തന്റെ മുൻ പ്രസ്താവനയിൽ വിശദീകരണം നൽകിയത്.

“വ്യാജ നിയമബിരുദധാരികളുടെ വിഷയം ബാർ കൗൺസിൽ ഓഫ് ഇന്ത്യ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. വ്യാജ ബിരുദമുപയോഗിച്ച് പിൻവാതിലിലൂടെ അഭിഭാഷക വൃത്തിയിലേക്ക് കടന്നുവരുന്നവരെക്കുറിച്ചും ഈ മേഖല എങ്ങനെ ശുദ്ധീകരിക്കാം എന്നതിനെക്കുറിച്ചുമുള്ള ചർച്ചയ്ക്കിടെയായിരുന്നു ആ പരാമർശം,” ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

തന്നെ കാണാൻ ദിനംപ്രതി നിരവധി യുവാക്കൾ വരാറുണ്ടെന്നും അവരിൽ നിന്നുള്ള ഊർജ്ജമാണ് തന്റെ മുന്നോട്ടുള്ള ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണഘടനാ തത്വങ്ങൾക്കനുസരിച്ച് ഓരോ പൗരന്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മെയ് 15-ന് നടത്തിയ ഒരു പ്രസംഗത്തിൽ യുവാക്കൾ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളോ ആർ.ടി.ഐ പ്രവർത്തകരോ ആയി മാറി വ്യവസ്ഥിതിയെ ആക്രമിക്കുകയാണെന്നും, അവർ സമൂഹത്തിലെ ‘പാറ്റകളെയും പരാന്നഭോജികളെയും’ പോലെയാണെന്നും ചീഫ് ജസ്റ്റിസ് പരാമർശിച്ചതായി വാർത്തകൾ വന്നിരുന്നു. ഇത് രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.

ഈ പ്രസ്താവനയ്ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രൂപംകൊണ്ട ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) പിന്നീട് രാജ്യത്തെ യുവാക്കൾക്കിടയിൽ വൻ തരംഗമായി മാറി. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സിനെ നേടിയ സി.ജെ.പി, സ്ഥാപകൻ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിൽ നീറ്റ് (NEET) വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധം രാജ്യശ്രദ്ധ നേടിയ പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസിന്റെ പുതിയ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.

Related Articles

Back to top button