ആഴക്കടലിൽ മുങ്ങിത്താഴ്ന്ന് ‘മെസ്സി’; എട്ട് തൊഴിലാളികളെ കരയ്ക്കെത്തിച്ച് ഫിഷറീസ് ലൈഫ് ഗാർഡുകൾ

അമ്പലപ്പുഴ: അമ്പലപ്പുഴയിൽ കടലിൽ മുങ്ങി അപകടത്തിൽപ്പെട്ട മത്സ്യബന്ധന വള്ളത്തിലെ എട്ട് തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ റെസ്ക്യൂ ബോട്ട് സമയോചിതമായി രക്ഷപ്പെടുത്തി.
തിരുവനന്തപുരം പൊഴിയൂർ സ്വദേശി വിൻസെന്റിന്റെ ഉടമസ്ഥതയിലുള്ള ‘മെസ്സി’ എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. അമ്പലപ്പുഴ പടിഞ്ഞാറ് കടലിൽ 42 മീറ്റർ ആഴമുള്ള ഭാഗത്തുവെച്ച് വള്ളത്തിന്റെ ഒരു ഭാഗം പൊട്ടി വെള്ളം കയറുകയായിരുന്നു.
ഇതിനിടെ അപകടത്തിൽപ്പെട്ട വള്ളം ഒഴുകി വണ്ടാനം പടിഞ്ഞാറെ ഭാഗത്ത് എത്തിയിരുന്നു. അപ്പോഴേക്കും വള്ളം മുങ്ങിത്തുടങ്ങിയിരുന്നു. ഫിഷറീസ് ബോട്ട് ഉടൻ സ്ഥലത്തെത്തി വള്ളത്തിലുണ്ടായിരുന്ന 8 മത്സ്യത്തൊഴിലാളികളെയും റെസ്ക്യൂ ബോട്ടിലേക്ക് മാറ്റി. പിന്നീട് അപകടത്തിൽപ്പെട്ട വള്ളം കെട്ടി വലിച്ച് തോട്ടപ്പള്ളി ഹാർബറിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.തൊഴിലാളികൾ എല്ലാവരും സുരക്ഷിതരാണ്.
ആർക്കും പരിക്കുകളില്ല.ഫിഷറീസ് ലൈഫ് ഗാർഡുമാരായ ജയൻ, രാഹുൽ, ജോസഫ്, റെസ്ക്യൂ ബോട്ടിലെ സ്രാങ്ക്, ഡ്രൈവർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.ഫിഷറീസ് എ ഡി എഫ് എസ് മനോജ്, എ എഫ് ഇ ഒ എസ് സാജൻ, മറൈൻ എൻഫോസ്മെന്റ് എസ് ഐ അരുൺ, ഗാർഡുമാരായ രാഹുൽ കൃഷ്ണൻ, അരുൺ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. മത്സ്യബന്ധനത്തിന് പോകുന്ന എല്ലാ വള്ളങ്ങളിലും നിയമപരമായി ആവശ്യമുള്ള ലൈഫ് ജാക്കറ്റ് നിർബന്ധമായും കരുതിയിരിക്കണമെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ നിർദേശം നൽകി





